പതിമൂന്ന് ബജറ്റുകളിലൂടെ കർഷകർക്ക് നികുതിഭാരത്തിൽനിന്ന് മോചനംനൽകാൻ കഴിഞ്ഞതാണ് എൺപത്തിനാലാം പിറന്നാളിൽ ഏറ്റവും സന്തോഷം നൽകുന്നതെന്ന് കെ.എം.മാണി. ആഘോഷ പരിപാടികള്‍ ഒഴിവാക്കി, പിറന്നാൾദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവസരമാക്കുകയാണ് പാർട്ടി. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ അശരണർക്കും രോഗികൾക്കും ഭക്ഷണവും മരുന്നും വസ്ത്രവും വിതരണം ചെയ്യും.
കെ.എം.മാണിയ്ക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ. ആയിരം പൂർണചന്ദ്രൻമാരെ കണ്ട അപൂർവഭാഗ്യം. ഉയർച്ചകളും വീഴ്ചകളുമുണ്ടായ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്തവണത്തെ പിറന്നാളിനും പ്രത്യേകതകൾ ഏറെ. ആഘോഷങ്ങളെല്ലാം മാറ്റിവച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കെ.എം.മാണിയുടെ ശ്രദ്ധേയ പദ്ധതിയായ കാരുണ്യയുടെ ചുവടുപിടിച്ച് കരുണയുടെ കയ്യൊപ്പ് എന്ന പേരിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിലാണ് മരുന്നും ഭക്ഷണവും വസ്്ത്രവും പാർട്ടി വിതരണം ചെയ്യുന്നത്. അറുപത്തിയയ്യായിരം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
അമ്പത് വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യം, പന്ത്രണ്ട് തവണ പാലായിൽ നിന്ന് ജനപ്രതിനിധി, പതിമൂന്ന് ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രി വിശേഷണങ്ങൾ ഒട്ടേറെയുണ്ടെങ്കിലും കാരുണ്യപദ്ധതിയിലൂടെ അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കെ.എം.മാണി പറയുന്നു. കർഷക സൗഹൃദ ബജറ്റുകള്‍ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഏറെ അഭിമാനം നൽകുന്നതായി കെ.എം.മാണി വ്യക്തമാക്കി. ഒാരോ പിറന്നാളും മധുരതരണാണങ്കിലും ഇക്കുറി അത് ഇരട്ടിച്ചായി ഭാര്യ കുട്ടിയമ്മ. ശതാഭിഷേകനിറവിൽ നിൽക്കുമ്പോൾ ഒരു കാര്യം കെ.എം.മാണി ഉറപ്പിച്ചുതന്നെ പറയുന്നു. പരിതപിക്കേണ്ടി വന്ന ഒരു തീരുമാനവും താൻ ഇതുവെ എടുത്തിട്ടില്ല.