മൂന്നാറിൽ നീലപ്പട്ട് വിരിച്ച് ജക്രാന്ത പൂക്കളുടെ വസന്തകാലത്തിന് തുടക്കമായി. നീലവാകയെന്നറിയപ്പെടുന്ന ജക്രാന്തകളുടെ അഴക് ഏപ്രില്‍ അവസാനം വരെ ആസ്വദിക്കാം.
കൊടുംവേനലിൽ നാടെങ്ങും കരിഞ്ഞുണങ്ങി വരണ്ട കാഴ്ചകൾ നിറയുമ്പോഴാണ് മൂന്നാറിൽ ജക്രാന്തകൾ നീലവിരി വിരിച്ചത്. വേനലിന് കീഴ്പ്പെടുത്താനാകാത്ത തേയില തോട്ടങ്ങൾക്ക് ചുറ്റും അവ പൂത്ത് തളിർത്തു നിൽക്കുന്നു.
അമേരിക്കകാരിയാണ് ജക്രാന്ത. ബിഗ്നേഷിയ ഗണത്തില്‍പ്പെട്ട ആരാമവൃക്ഷം. നീലവാകയെന്നും വിളിപ്പേരുണ്ട്. കേരളം വെന്തുരുകുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ജക്രാന്തകളുടെ വസന്തകാലം. ഇലകള്‍ പൊഴിച്ച് നിൽക്കുന്ന മരങ്ങളിൽ നീലപൂക്കുലകളാൽ നിറയും.
മൂന്നാർ, ദേവികുളം, മറയൂർ മേഖലകളിൽ ഒതുങ്ങുന്നു കേരളത്തിലെ ജക്രാന്തകളുടെ സാന്നിധ്യം. തുണികളിൽ ചായം മുക്കാനും ഔഷധകൂട്ടകളായും നീലപൂക്കളെ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നു. ഇത് ദക്ഷിണ ആഫ്രിക്കയിലെ പ്രിട്ടോറിയ നഗരം. ജക്രാന്തസിറ്റിയെന്നും അറിയപ്പെടും. നിരത്തിന്റെ ഇരുവശങ്ങളിലും നീലനിറമണിഞ്ഞ മരങ്ങൾ വിസ്മയ കാഴ്ചയാണ്.
സർക്കാരും നാട്ടുകാരുമൊക്കെ ഒത്തുപിടിച്ചാൽ മൂന്നാറിനെയും ഒരു ജക്രാന്തസിറ്റി ആക്കാവുന്നതേയുള്ളൂ. മരംകോച്ചുന്ന തണുപ്പിനൊപ്പം ജക്രാന്തകളുടെ നീലമിഴികള്‍ സഞ്ചാരികളുടെ മനം കവരുമെന്ന് ഉറപ്പ്.