തൊഴിലാളി സമരത്തെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉദയംപേരൂരിലെ പാചക വാതക പ്ലാന്റ് പ്രവർത്തനം നിലച്ചു. പ്ലാന്റിനുള്ളിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടിയാവശ്യപ്പെട്ടാണ് സമരം. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് പ്ലാന്റിലെ കരാർ ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.
സേഫ്റ്റി ഈസ് അവർ ബിസിനസ്.ഇതു പോലെസുരക്ഷയെ പറ്റി പ്ലാന്റൊട്ടുക്കും എഴുതി വച്ചിട്ടുണ്ടെങ്കിലും പ്ലാന്റിനുള്ളിൽ സുരക്ഷ തീരെയില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. വ്യാഴാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രതീഷ് എന്ന തൊഴിലാളിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആംബുലൻസ് സൗകര്യം പോലും പ്ലാന്റധികൃതർ ഒരുക്കിയില്ലെന്നും ബൈക്കിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോയതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
മുഴുവൻ സമയവും ആംബുലൻസ് സേവനവും സേഫ്റ്റി ഓഫിസർമാരുടെ സാന്നിധ്യവും പ്ലാന്റിൽ ഉറപ്പാക്കണമെന്ന ആവശ്യം ഐഒസി മാനേജ്മെന്റ് തളളിക്കളഞ്ഞതോടെയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്.
പൊള്ളലേറ്റ രതീഷ് ഗുരുതരാവസ്ഥയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പ്ലാന്റിലെ സമരം നീണ്ടാൽ മധ്യകേരളത്തിലെ പാചക വാതക വിതരണം പ്രതിസന്ധിയിലാകും.