ഇഎസ്എ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയും സമരം ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ നടത്താനാണ് തീരുമാനം. മാർച്ച് നാലിന് യു ഡി എഫും കേരള കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയില്ലെന്നും സമിതി വ്യക്തമാക്കി.
ഭരണം മാറിയതോടെ കസ്തൂരി രംഗൻ വിഷയത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി നിശബ്ദരായെന്ന ആരോപണങ്ങൾക്ക് മറുപടിയാണ് സമര പ്രഖ്യാപനം. തിങ്കളാഴ്ച വൈകിട്ട് കട്ടപ്പനയിൽ വിശദീകരണ യോഗവും ധർണയും നടത്തും. 9107 ചതുരശ്ര കിലോമീറ്റർ വനമേഖല ഇഎസ്എയിൽ നിലനിർത്തി കൃഷി ഭൂമി ഉൾപ്പെടെ ഒഴിവാക്കിപുതിയ റിപ്പോർട്ട് നൽകാനുള്ള സർക്കാർ തീരുമാനത്തെ സമിതി സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അന്തിമവിജ്ഞാപനം ഉടൻ പുറത്തിറക്കണമെന്നാണ് ആവശ്യം. കസ്തൂരി രംഗൻ വിഷയത്തിൽ ഒരു ഡസനിലേറെ ഹർത്താലുകൾ ആഹ്വാനം ചെയ്ത സമിതി ഇത്തവണ ഹർത്താലിന് എതിരാണ്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരെയും ജനങ്ങളെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. ഈ വിഷയം ചർച്ചചെയ്യാൻ സംസ്ഥാനത്തെ പതിനാറ് കർഷക സംഘടനകളെ കൂട്ടി മുവാറ്റുപുഴയിൽ യോഗം ചേർന്നു. കർഷകരെ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്ന ആവശ്യമാണ കർഷക കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്. അനുകൂല തീരുമാനമില്ലെങ്കിൽ പ്രത്യേക്ഷ സമരങ്ങളിലേക്ക് കൂട്ടായ്മ നീങ്ങും.