മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴമാപിനികൾ സ്ഥാപിക്കുന്നതിനെതിരെ വനംവകുപ്പ് രംഗത്ത്. മുല്ലക്കുടിയിലും താന്നിക്കുടിയിലും മഴമാപിനികൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പിന് അനുമതി നൽകിയില്ല. മുഖ്യവനപാലകൻ അനുമതി നൽകിയിട്ടും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാണ് തടസ്സം നിൽക്കുന്നത്.
വൃഷ്ടിപ്രദേശമായ വനത്തിൽ പെയ്യുന്ന മഴയ്ക്കനുസരിച്ചാണ് മുല്ലപ്പെപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിനായി പെരിയാർ വന്യജീവി സങ്കേതത്തിലെ 13 ഇടങ്ങളിലാണ് കേരളം മഴമാപിനികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളാണ് മുല്ലക്കുടിയും, താന്നിക്കുടിയും. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് മുല്ലക്കുടി. ഉൾവനത്തിൽപ്പെട്ട പ്രദേശത്ത് പലപ്പോഴും ശക്തമായ മഴ ലഭിക്കും.
മണിക്കൂറുകൾക്ക് ശേഷം മാത്രമെ വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തൂ. ഇതോടെ ജലനിരപ്പ് കുതിച്ചുയരും. മഴമാപിനികൾ സ്ഥാപിക്കാൻ അടുത്തയാഴ്ച പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലതെത്തും. ഇത് സംബന്ധിച്ച് പെരിയാർ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് പ്രദേശത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചത്. പ്രദേശത്തേക്ക് അപരിചിതരെ അയക്കാനാകില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. റിയൽ ടൈം ഫോർകാസ്റ്റിങ് സംവിധാനത്തിലുള്ള അത്യാധുനിക മഴമാപിനിയാണ് സ്ഥാപിക്കുന്നത്. ഒരിക്കൽ സ്ഥാപിച്ചാൽ പരിശോധനയ്ക്കായി പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കേണ്ട. ഇക്കാര്യങ്ങളെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നിലപാട് മാറ്റിയിട്ടില്ല. സർക്കാർ തലത്തിലെടുത്ത തീരുമാനത്തിനാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ തടസം നിൽക്കുന്നത്.