കൊച്ചിയിലെ ഡിവൈഎഫ്ഐ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത് പരിസ്ഥിതി സൗഹൃദ ഇടപെടലുകളാണ്. ഫ്ലക്സ് ഇല്ലാത്ത പ്രചാരണവും ജൈവകൃഷിയും ഉൾപ്പെടെ വേറിട്ട രീതിയിലാണ് സമ്മേളനത്തിന്റെ സംഘാടനം.
കൊച്ചിയിൽ ആദ്യമായി നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തെ പുതുമയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് സംഘാടക സമിതി വരവേൽക്കുന്നത്. പാവപ്പെട്ടവർക്ക് 13 വീടുകൾ നിർമിച്ചുനൽകിയും പുറമ്പോക്കുകളിൽ കഴിയുന്ന മിടുക്കരായ 92 വിദ്യാർഥികള്‍ക്ക് സ്കോളർഷിപ്പ് നൽകിയും സമ്മേളനത്തെ ജനോപകാരപ്രദമാക്കാൻ ശ്രമിക്കുകയാണ് സംഘാടകർ. സമ്മേളനത്തിനുവേണ്ട അരിയും പച്ചക്കറികളും നെടുമ്പാശേരിയിലും കാലടിയിലുമായി ജൈവകൃഷിയിലൂടെയാണ് വിളവെടുത്തത്. വൈപ്പിനിൽ പ്രത്യേകം വളർത്തിയ മൽസ്യമാണ് കറികളിൽ ഉപയോഗിക്കുക. പെരിയാറിന്റെ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും, എറണാകുളം ജില്ലയിലെ 2247 യൂണിറ്റിലും ഓരോ പരമ്പരാഗത ജലസ്രോതസ് കണ്ടെത്തി സംരക്ഷിക്കാനും നടപടി തുടങ്ങി. ഫ്ലക്സുകൾ പരമാവധി ഒഴിവാക്കിയാണ് പ്രചാരണം. സമ്മേളനത്തിന് മിഴിവേകാൻ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.