കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കോടികൾ മുടക്കി തുടങ്ങിയ കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു. അഞ്ചു വാർഡുകളിൽപ്പെട്ട ആയിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ആസൂത്രണത്തിലെ പാളിച്ച കൊണ്ട് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.
2013ലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലനിധിയുടെ സഹായത്തോടെ പണികൾ തുടങ്ങിയത്. രണ്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഗുണഭോക്തൃവിഹിതമായി 3500 രൂപയും ഓരോ കുടുംബങ്ങളിൽ നിന്നു വാങ്ങി. തുടർന്ന് കിഴക്കൻ കുരിശുമലയുടെ താഴെ നിന്നു 11 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. വിതരണത്തിനായി മൂന്നു ടാങ്കുകളും നിർമിച്ചു. വീട്ടു കണക്ഷനു വേണ്ടിയുള്ള പൈപ്പിന്റെ പണികളും ഏകദേശം പൂർത്തികരിച്ചു. എന്നാൽ നാലു വർഷം കാത്തിരുന്നിട്ടും പൈപ്പിൽ വെള്ളം മാത്രം എത്തിയില്ല. പ്രഷർ ടെസ്റ്റ് നടത്തിയപ്പോൾ പല സ്ഥലങ്ങളിലും പൈപ്പ് പെട്ടിയൊഴുകിയതോടെയാണ് പദ്ധതി പാതിവഴിയിൽ നിലച്ചത്. പണി തുടങ്ങുന്നതിന് മുമ്പു തന്നെ വിശദമായ പഠനം നടത്താത്തതാണ് പ്രശ്നത്തിന് കാരണമായതെന്ന്നാട്ടുകാർ ആരോപിച്ചു.
ഗുണഭോക്താക്കളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക സമിതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചു കൊണ്ടാണ് പൈപ്പുകൾ വാങ്ങിയതും പണികൾ നടന്നതും. ഇക്കാര്യങ്ങൾ ജലനിധിയുടെ റീജനൽ ഓഫീസിൽ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പാറമട ലോബിയുടെ സ്വാധീനമാണു പദ്ധതി പൂർത്തിയാക്കി ജല വിതരണം നടത്താത്തതിനു പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചുരുക്കത്തിൽ വെള്ളം വിലയ്ക്കുവാങ്ങേണ്ട ഗതികേട് ഇക്കുറിയും നാട്ടുകാരെ വിട്ടൊഴിയില്ല.