ഇനിയുള്ള ഒമ്പത് നാളുകളിൽ തൃശൂരിലെത്തിയാൽ നാടകം ആസ്വദിക്കാം. സംഗീത നാടക അക്കാദമിയുടെ ഒമ്പതാമത് രാജ്യാന്തര നാടകോത്സവത്തിനാണ് അരങ്ങുണർന്നത്. തെരുവ് നാടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇത്തവണത്തെ ഉത്സവത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.
എഴുതി തയാറാക്കിയ സംഭാഷണമില്ലാത്ത രണ്ട് കാരിക്കേച്ചർ രൂപങ്ങൾ.അവരുടെ ബന്ധത്തിലൂടെ മനുഷ്യന്റെയും പ്രകൃതിയുടെയും കഥ പറയുന്ന നാടകമായ ലോസ്റ്റ് വീൽസ് ഓഫ് ടൈംമാണ് തുറന്ന അരങ്ങിൽ ആദ്യമെത്തിയത്.
ഹാസ്യത്തിന്റെയും സർറിയലിസത്തിന്റെയും വഴിയിലൂടെ കഥ പറഞ്ഞ ഈ നാടകം ജർമ്മൻ.ഇസ്രായേൽ കലാകാരൻമാരുടെ സംയുക്ത സംഭാവനയായിരുന്നു. ആദ്യനാടകം തന്നെ മികച്ച നിലവാരം പുലർത്തിയതിന്റെ ആത്മവിശ്വാസം കാഴ്ചക്കാരിലുമുണ്ടായി.
സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ഇറ്റ്ഫോക് എന്ന നാടകോത്സവത്തിന് അടുത്ത വർഷം മുതൽ ബജറ്റിലുൾപ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സംവിധായകൻ ശങ്കർ വെങ്കിടേശ്വർ ഒരുക്കിയ പ്രത്യേക പരിപാടിയും നാടകപ്രേമികൾക്ക് ആവേശമായി.
29 ാം തീയതി വരെ നീണ്ട് നിൽക്കുന്ന നാടകോത്സവത്തിൽ 31 നാടകങ്ങൾ അരങ്ങേറും. തെരുവ് നാടകത്തിന് പ്രാധാന്യം നൽകുന്ന ഇത്തവണത്തെ ഫെസ്റ്റിൽ എട്ട് ഇന്ത്യൻ നാടകങ്ങളും അവതരിപ്പിക്കുന്നുണ്ട്. തൃശൂരിലെ സംഗീത നാടക അക്കാദമിയിലും പരിസരത്തുമായി എട്ട് വേദികളിലാണ് നാടക കാഴ്ചകൾ അരങ്ങേറുന്നത്.