ആറൻമുള വിമാനത്താവളത്തിനായി നികത്തിയ തോടും തണ്ണീർത്തടങ്ങളും പൂർവസ്ഥിതിയിലാക്കുന്നതിന് നിശ്ചിതസമയം പറയാനാകില്ലെന്ന് റവന്യൂ മന്ത്രി.ഇ.ചന്ദ്രശേഖരൻ. കാലതാമസത്തിന്റെ കാരണം കോടതിയെ അറിയിക്കും. മിച്ചഭൂമി പ്രഖ്യാപനം വൈകില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു.
കരിമാരംതോടും ആറൻമുള ചാലും പൂർവസ്ഥിതിയിലാക്കുന്ന നടപടി രണ്ട് വർഷം മുൻപാണ് തുടങ്ങിയത്. പലതവണ തടസപ്പെട്ടു. ഭൂവുമട മണ്ണ് നീക്കുന്നതിന് വിസമ്മതിച്ച സാഹചര്യത്തിൽ ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ മണ്ണ് നീക്കം തുടങ്ങി. എൺപത്തി അയ്യായിരം മെട്രിക് ടൺ മണ്ണാണ് നീക്കേണ്ടത്. ഇതിൽ പതിനഞ്ചായിരം മെട്രിക് ടൺ മണ്ണ് ജലസേചന വകുപ്പ് നീക്കാമെന്നറിയിച്ചു. പണികൾ പുരോഗമിക്കുന്നു. കെഎസ്ടിപിയും മണ്ണ് വേണമെന്ന ആവശ്യമറിയിച്ചിട്ടുണ്ട്. എന്നാൽ മണ്ണ് നീക്കുന്ന ജോലികൾക്ക് വേഗത പോരെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് റവന്യൂമന്ത്രി നിലപാടറിയിച്ചത്.
മുന്നൂറ്റി ഇരുപത്തി മൂന്ന് ഏക്കർ ഭൂമിയാണ് ആറൻമുള വിമാനത്താവളത്തിനായി ഏറ്റെടുത്തതിൽ സർക്കാർ ഭൂമിയായുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ നിലവിലുണ്ട്. എന്നാൽ ലാൻഡ് ബോർഡ് പുനസംഘടിപ്പിച്ച സാഹചര്യത്തിൽ മിച്ചഭൂമി പ്രഖ്യാപനം വൈകില്ലെന്നും റവന്യൂമന്ത്രി അറിയിച്ചു.