കേൾവിയുടെ ലോകം നഷ്ടമായതിന്റെ ദുഖം മാറ്റാൻ ചിത്രരചനാ ലോകത്തേക്ക് കടന്ന ഒരു തൊണ്ണൂറുകാരനെ ഇനി പരിചയപ്പെടാം. വാർധക്യകാലത്ത് വരയാരംഭിച്ച തൃശൂർ ഊരകം സ്വദേശി രാജഗോപാലൻ വാരിയർ മൂന്ന് വർഷംകൊണ്ട് ഇരുപതിലേറെ ചിത്രങ്ങളാണ് പൂർത്തായാക്കിയത്.
പറയാൻ മനസിൽ കരുതുന്നതെല്ലാം ഇപ്പോൾ ഇങ്ങിനെ ചിത്രങ്ങളാക്കി കാട്ടിത്തരുകയാണ് രാജഗോപാലൻ വാരിയർ എന്ന മുൻ അധ്യാപകൻ. തൃശൂരിലെ ഊരകത്തുള്ള എടാട്ടുകുന്നേൽ വാരിയത്ത് വീട്ടിലെത്തിയാൽ ഒട്ടേറെ എണ്ണച്ചായചിത്രങ്ങൾ കാണാം. ഇപ്പോൾ 90 വയസുള്ള രാജഗോപാലൻ വാരിയർ മൂന്ന് വർഷംകൊണ്ട് വരച്ചതാണിതെല്ലാം. 87 ാം വയസിൽ എണ്ണച്ചായാചിത്രരചനയിലേക്ക് കടക്കാൻ കാരണമായതാകട്ടെ പ്രായാധികൃത്തിൽ കേൾവിശക്തി നഷ്ടമായതും.
അങ്ങിനെ കേൾവിയോടൊപ്പം ശബ്ദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം ലോകം ഇല്ലാതായതോടെ ചിത്രരചനയായി പിന്നീടുള്ള ലോകം. പണ്ട് വായിച്ചതും പഠിച്ചതും കണ്ടതുമെല്ലാം വരച്ചെടുത്തു. പുരാണങ്ങളും ഗ്രാമക്കാഴ്ചകളുമാണ് പ്രധാനവിഷയം.
കണക്ക് അധ്യാപകനായിരുന്ന ഇദേഹം പൂന്താനത്തിന്റെയും എഴുത്തച്ഛന്റെയും അടക്കം ഒട്ടേറെ ഛായാചിത്രങ്ങൾ പണ്ടും വരച്ചിരുന്നു. അങ്ങിനെ വാർധക്യകാലം രോഗത്തിന്റെയോ വിശ്രമത്തിന്റെയോ കാലമല്ലെന്ന് ഉറക്കെ പറഞ്ഞ് വരയുടെ കാലമാക്കി മാറ്റുകയാണ് ഇദേഹം.