ഓളപ്പരപ്പിൽ യോഗ മുറകളുമായി രാജ്യാന്തര സംഘം. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിനാലുപേരാണ് വേമ്പനാട്ടു കായലിൽ വഞ്ചിവീട്ടിൽ യോഗ ചെയ്യാനെത്തിയത്.
വേമ്പനാട്ടുകായലിലെ വഞ്ചിവീടിന്റെ മേൽത്തട്ടിൽ നിന്നു സമൂഹ ശ്വസനത്തിന്റെ ശബ്ദം നേർത്തുവന്നു. പ്രാണായാമത്തിലൂടെ കടന്ന് ശീർഷാസനത്തിലൂടെ യോഗ നിന്ദ്രയിലേയ്ക്ക്. ഇവിടെ രാജ്യങ്ങളുടെ ദുരവ്യത്യാസങ്ങളോ ഭാഷയുടെ നീട്ടിക്കുറയ്ക്കലുളോ ഇല്ല. അമേരിക്കക്കാരി യോഗാധ്യാപിക ഗോപികിൻചിന്ദിന്റെ വാക്കുകൾക്കനുസരിച്ച് ഒന്നായി മുന്നോട്ട്. 14 രാജ്യങ്ങളിൽ നിന്നുള്ള 34 അംഗ പ്രഫഷണലുകളുടെ സംഘമാണ് കുട്ടനാടിന്റെ വശ്യഭംഗി നുകർന്ന് മാർ്ത്താണ്ഡം കായലിൽ യോഗയും ധ്യാനവും കീർത്തനങ്ങളുമായി പഞ്ചദിന ഭക്തി സഹവാസത്തിന് എത്തിയത്. വർഷങ്ങളായി യോഗ ശീലിക്കുന്നവർ വാർഷിക സംഗമത്തിനു തിരഞ്ഞെടുത്തതിന് കാരണങ്ങൾ ഏറെ.
കുട്ടനാടിന്റെ പ്രകൃതി രമണീയതയും ജീവസുറ്റ ഈ പച്ചപ്പും പ്രശാന്തതയും മറ്റെങ്ങും കിട്ടില്ലെന്ന് അസമിൽ പിറന്ന് ജർമനിയിൽ ജീവിക്കുന്ന ദീപ് ഖേര എന്ന കോ-ഓർഡിനേറ്റർ പറയുന്നു. ദിവസവും ആറുമണിക്കൂർവരെ നീളുന്ന പരിപാടികളിൽ മൂന്നുമണിക്കൂറോളം പ്രണവ മന്ത്രം ചൊല്ലും. ഒരു മണിക്കൂർ യോഗ, സന്ധ്യയിൽ കയ്യടിച്ച് കീർത്തനങ്ങളുടെ ആലാപനം.
സാൻഫ്രാൻസിസ്കോയിൽ ഇവാൻജലിസ്റ്റായ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ഗോപിനാഥ് ആണ് സംഘത്തിലെ ഏകമലയാളി. അഞ്ചു ദിവസത്തെ സഹവാസം കഴിഞ്ഞു സംഘം ഒൻപതിനു കോയമ്പത്തൂരിലേക്കു മടങ്ങും. കഴിഞ്ഞ തവണ ഗോവയിലായിരുന്നു സംഗമം. ഏറ്റവും വലിയ മേൽത്തട്ടു ഹാളുള്ള കൈനകരി സ്വദേശി സാബുവിന്റെ സമുദ്ര വഞ്ചിവീട്ടിലായിരുന്നു വിദേശസംഘത്തിന്റെ വാസം.