അന്ധരായവര്‍ക്ക് ബ്രെയില്‍ ലിപി പ്രിന്റര്‍ നിര്‍മിച്ച തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പേറ്റന്റ് സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. ചുരുങ്ങിയ ചെലവില്‍ പ്രിന്റര്‍ നിര്‍മിക്കാമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത.
ഈ പ്രിന്റര്‍ അന്ധരായവര്‍ക്കുള്ളതാണ്. ബ്രെയില്‍ ലിപി പ്രിന്റെടുക്കാം. കാഴ്ചയില്ലാത്തവര്‍ക്ക് പുസ്തങ്ങളും മറ്റും ഈ പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റെടുക്കാം. ഒന്നര ലക്ഷം രൂപ മുടക്കിയാല്‍ മാത്രമേ ഇത്തരമൊരു പ്രിന്റര്‍ ലഭിക്കൂ. വെറും എണ്ണായിരം രൂപ മുടക്കിയാല്‍ ഇത്തരമൊരു പ്രിന്റര്‍ നിര്‍മിക്കാമെന്ന് ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ തെളിയിച്ചു.
മനോരമ യുവ മാസ്റ്റര്‍മൈന്‍ഡ് പുരസ്ക്കാരം ഈ സാങ്കേതിവിദ്യ കണ്ടുപിടിച്ചതിന് ലഭിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം പ്രിന്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്. കംപ്യൂട്ടര്‍ സയന്‍സ്, െമക്കാനിക്കല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് ഇതു കണ്ടുപിടിച്ചത്. ടീം അംഗങ്ങള്‍ക്കെല്ലാം കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് കോളജ് അധികൃതര്‍ ആദരിച്ചത്. പഴയകാല ഡോട്ട്മെട്രിക്സ് പ്രിന്ററിനെ ബ്രെയിലി പ്രിന്ററാക്കി, കാഴ്ചവൈകല്യമുള്ളവർക്കു പ്രയോജനമാകുന്ന സാങ്കേതികവിദ്യ നിരവധി പേര്‍ക്ക് ഇതിനോടകം സഹായകരമായി. അന്ധരായവരുടെ കൂട്ടായ്മകള്‍ പലരും ഈ പ്രിന്ററിനെക്കുറിച്ചറിയാന്‍ കോളജുമായി ബന്ധപ്പെടുന്നുണ്ട്.