കോളജിന്റെ മട്ടുപ്പാവില്‍ മീനും പച്ചക്കറിയും കൃഷി ചെയ്ത് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് വിദ്യാര്‍ഥിനികൾ നല്ലപാഠം കുറിച്ചു. മണ്ണ് ഉപയോഗിക്കാത്ത ആധുനിക കൃഷിരീതിയില്‍ ബി.എസ്.സി വിദ്യാര്‍ഥിനികള്‍ നൂറുമേനി കൊയ്തു.
അക്വാപോണിക് കൃഷിരീതിയാണിത്. കോളജിന്റെ മട്ടുപ്പാവില്‍ ഇത്തിരി സ്ഥലത്താണ് ഈ കൃഷി. വെള്ളം നിറച്ച ടാങ്കില്‍ മല്‍സ്യങ്ങള്‍ വളര്‍ത്തുന്നു. മീനുകളുടെ മാലിന്യം നിറഞ്ഞ വെള്ളം തൊട്ടുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ പാത്രത്തിലേക്ക് പൈപ്പ് വഴി കടത്തിവിടൂ. ഈ മെറ്റലിലാണ് വിത്ത് പാകുന്നത്. മെറ്റല്‍ക്കൂനയിലൂടെ വെള്ളം വീണ്ടും താഴേയ്ക്കിറങ്ങും. ഒറ്റത്തവണ വെള്ളമൊഴിച്ചാല്‍ മതിയെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. ബി.എസ്.സി വിദ്യാര്‍ഥിനികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് കൃഷി തുടങ്ങിയത്. രണ്ടും മൂന്നും വിളവെടുത്തപ്പോള്‍ വിദ്യാര്‍ഥിനികള്‍ ആവേശത്തിലായി. കയ്പക്ക, തക്കാളി, പുതിയിനില, വെണ്ടക്കായ തുടങ്ങി നിരവധി വിഭവങ്ങള്‍ കോളജിന്റെ മട്ടുപ്പാവില്‍ വിളഞ്ഞു.
വിദ്യാര്‍ഥിനികള്‍തന്നെയാണ് കൃഷി പരിരക്ഷിക്കുന്നത്. പതിനാലായിരം രൂപയാണ് ഇവര്‍ക്കു ചെലവായത്. ദിവസവും വെള്ളമൊഴിക്കേണ്ട. പകരം, മീനിന് ദിവസവും തീറ്റകൊടുക്കണമെന്ന് മാത്രം. നിരവധി രക്ഷിതാക്കള്‍ ഇതുകണ്ട് സ്വന്തം വീട്ടില്‍ ഈ കൃഷിരീതി നടപ്പാക്കി.