തൊടുപുഴയ്ക്ക് സമീപം പുറപ്പുഴയിൽ ചിറതീർത്ത് വെള്ളം സംഭരിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. നാട്ടുകാർ കെട്ടിയ ചിറ പൊളിച്ചുനീക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതിനെതുടര്‍ന്ന് കർഷകർ നൽകിയ പരാതിയിലായിരുന്നു പഞ്ചായത്ത് അധികൃതരുടെ നടപടി.
പുറപ്പുഴ എൽപി സ്കൂളിന് മുന്നിലുള്ള തോട്ടിൽ നാട്ടുകാരിൽ ചിലർ ചിറക്കെട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വേനൽകാലത്തേക്ക് വെള്ളം സംഭരിച്ചു നിർത്തുകയായിരുന്നു ലക്ഷ്യം. ചിറക്കെട്ടിയതോടെ കഴിഞ്ഞ മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നു. എംഎൽഎ പി.ജെ. ജോസഫിന്റെ വാഴത്തോട്ടത്തിലേക്കുൾപ്പെടെ വെള്ളം കയറി കൃഷിനശിക്കാൻ ഇടയായി. ഇതോടെ കർഷകർ പരാതിയുമായി പഞ്ചായത്തിലെത്തി. വൈസ് പ്രസിഡന്റ് കൂടിയായ പഞ്ചായത്തംഗത്തിന്റെ നിർദേശ പ്രകാരം ചിറയുടെ ഉയരം നാട്ടുകാർ രണ്ടടി കുറച്ചു. അന്ന് രാത്രി സാമൂഹ്യവിരുദ്ധരെത്തി ചിറ പൂർണമായും പൊളിച്ചു നീക്കി വെള്ളം ഒഴുക്കിവിട്ടു. ഇതിൽ പ്രകോപിതരായ നാട്ടുകാർ വീണ്ടും ചിറക്കെട്ടിവെള്ളം ശേഖരിച്ചു. ഇത് പൊളിച്ചുനീക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലതെത്തി. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് അധികൃതർ. നപടിയിൽ നിന്ന് പിൻമാറി. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ അടുത്ത ദിവസം സർവകക്ഷിയോഗം ചേരും. ചിറപൂർണമായി പൊളിച്ചു നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് നാട്ടുകാർ.