ചങ്ങനാശേരിക്ക് സമീപം പായിപ്പാട് പഞ്ചായത്തില്‍ അന്‍പതേക്കര്‍ പാടത്തെ നെല്ല് കൊയ്തെടുക്കാനാകാതെ കര്‍ഷകര്‍. വെള്ളംകയറിയ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാകാതെ വന്നതാണ് പ്രതിസന്ധിയായത്
കൃഷിയിറക്കാനല്ല, കൊയ്തെടുക്കേണ്ട സമയം കഴിഞ്ഞ പാടത്തെ വെള്ളം വറ്റിക്കാനുള്ള തത്രപ്പാടാണിത്. പായിപ്പാട് പഞ്ചായത്തിലെ അന്‍പതേക്കറുള്ള അറുന്നൂറും പാടമാണിത്. കനത്തമഴയില്‍ രണ്ട് തവണയാണ് ഈ പാടത്ത് വെള്ളം കയറിയത്. രണ്ട് പതിറ്റാണ്ടിനുശേഷം രണ്ടാംകൃഷിയിറക്കിയ പാടത്ത് കതിരാകുന്നതിന് മുന്‍പ് വെള്ളംകയറിയെങ്കിലും കര്‍ഷകര്‍ നാലുദിവസംകൊണ്ട് വെള്ളം വറ്റിച്ചെടുത്തു. കഴിഞ്ഞമാസം പെയ്ത മഴയില്‍ പാടം വീണ്ടും വെള്ളത്തിനടിയിലായി. കൃഷി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച കര്‍ഷകര്‍ രേഖാമൂലം കൃഷിഓഫിസില്‍ നിവേദനം നല്‍കി. എന്നാല്‍ വെള്ളം വറ്റിക്കുന്നതിനും കൊയ്തെടുക്കുന്നതിനും സഹായം നല്‍കുമെന്ന് കൃഷിവകുപ്പ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളംവറ്റിക്കുന്നതിനായി സംവിധാനം ഒരുക്കിയെങ്കിലും കൊയ്ത്തിന് സമയമായപ്പോള്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസം ഉന്നയിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
മൂന്ന് വലിയ മോട്ടോറുകള്‍വച്ച് കഴിഞ്ഞ പത്തുദിവസമായി ഇവിടെ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. ദിനംപ്രതി പതിനായിരം രൂപയോളമാണ് കര്‍ഷകര്‍ക്ക് ചെലവ്. വെള്ളംകയറിക്കിടക്കുന്ന പാടത്ത് യന്ത്രം ഇറക്കാനായാലും നഷ്ടമായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.