കൊച്ചി തൃപ്പൂണിത്തുറ നഗരസഭ മന്ദിരത്തിലെ അഗ്നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. ക്രമക്കേടുകൾ പുറത്തുവരാതിരിക്കാൻ ഗോഡൗണിന് നഗരസഭ അധികൃതർ തീയിട്ടതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നഗരസഭ മന്ദിരത്തോട് ചേർന്നുള്ള ഷോപ്പിങ് കോംപ്ലക്സിലെ ഗോഡൗണിന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് തീപിടിച്ചത്. ജനങ്ങൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറും, പ്ലാസ്റ്റിക്ക് ബക്കറ്റുകളും മറ്റും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വയറിങ് ജോലികൾ പൂർത്തിയാകാത്തതിനാൽ ഗോഡൗണിന് വൈദ്യുതി കണക്ഷൻ നൽകിയിരുന്നില്ല. ഇതാണ് അഗ്നിബാധയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കാൻ കാരണം.
പ്രതിപക്ഷത്തിന്റേത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നാണ് നഗരസഭയുടെ മറുപടി. തീപിടുതത്തെ സംബന്ധിച്ച പൊലീസ് അന്വേഷണം തുടരുകയണ്. ഫോറൻസിക് വിദഗ്ധർ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തി.