വൈക്കത്തിന് സമീപം കല്ലറ എഴുമാംകായലിലെ ജീവനെടുക്കുന്ന കടത്തുയാത്ര നാട്ടുകാരുടെ പേടിസ്വപ്നമാകുന്നു. പാലമില്ലാത്തതിനാൽ വീപ്പയ്ക്ക് മുകളിൽ പലക നിരത്തിവച്ചാണ് മൂന്നൂറിലധികം കുടുംബങ്ങൾ അക്കയിക്കര കടക്കുന്നത്. മരണവും അപകടവും തുടരുമ്പോഴും ജന പ്രതിനിധികളാരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
ലോകം ഇത്ര പുരോഗമിച്ചിട്ടും ചരിത്രാതീതകാലത്തുപോലുമില്ലാതിരുന്ന സഞ്ചാരമാർഗമാണ് വൈക്കം മുണ്ടാറുകാർക്ക് ജനപ്രതികളുടെ സംഭാവന. പാലമില്ലാത്തതിനപ്പുറം ഒരു കടത്തു തോണി പോലും ഇവിടെയില്ല. രണ്ടായിരത്തോളം വരുന്ന നാട്ടുകർക്ക് മറുകരയെത്താൻ ലോകത്ത് തന്നെ അധികം കണ്ടിട്ടില്ലാത്ത വീപ്പത്തോണിയാണ് ഉപയോഗിക്കുന്നത്. ഈ യാത്ര കഴിഞ്ഞ ദിവസം ഒരു മനുഷ്യജീവൻ കവർന്നു. മറിച്ചിട്ട വീപ്പയ്ക്ക് മുകളിൽ പലക നിരത്തി അതിൽ കയറു കെട്ടിവലിച്ചാണ് അറുപത് മീറ്റർ വീതിയുള്ള കായലിൽ ആളുകളെ അക്കയിക്കരെ കടത്തുന്നത്. പത്തുമുതൽ പതിമൂന്ന്പേർ വരെ ഒരേ സമയം ഇങ്ങനെ കയറാറുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരുമല്ലാം ഈ സാഹസികതയ്ക്ക് വിധേയരാകണം.
ഇവിടെയുണ്ടായിരുന്ന പഞ്ചായത്ത് വക പലകതോണി തകർന്ന് കരക്കായതോടെയാണ് പ്രദേശവാസികൾ ഈ അപകട യാത്രക്ക് തയ്യാറായത്. നിതൃവൃത്തിയ്ക്ക് വകയില്ലാത്ത സാധാരണക്കാരായ നാട്ടുകാർ മൂന്ന് വർഷം മുമ്പ് ഒരു ലക്ഷം രൂപ സമാഹരിച്ച് നടപ്പാലത്തിന് 16 കാലുകൾ നാട്ടിയെങ്കിലും പണം തികയാതോടെ മുടങ്ങി. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഇതിന് സാങ്കേതിക അനുമതി നൽകാൻ തയ്യാറാവാത്തതിനാൽ പഞ്ചായത്ത് അനുവദിച്ച 3 ലക്ഷവും പാഴായി. ഇതോടെ പാലമെന്ന സ്വപ്നം ഈ തൂണുകളിൽ ഒതുങ്ങി. ഏതായാലും ജനപ്രതിധികളുടെ നിരുത്തവാദ നിലപാട് ഇനിയും എത്ര ജീവനുകൾ എടുക്കുമെന്നാണ് ആശങ്ക.