മധ്യകേരളത്തിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ എഴുത്തിനിരുത്തൽ ചടങ്ങുകള്‍. മലയാളമനോരമ യൂണിറ്റുകളിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങുകൾക്ക് വിവിധമേഖലകളിലെ പ്രമുഖര്‍ ഗുരുക്കൻമാരായെത്തി.
ചിലരെങ്കിലും പതിവ് മുടക്കിയില്ല. മാതാപിതാക്കളുടെ മടിയിൽ ഇരുന്ന് അലറിവിളിച്ച് ഹരിശ്രീ എഴുതി. കുറുമ്പും , പിണക്കവും കളിചിരികളും എല്ലാം കൂട്ടികലർത്തി തന്നെയാണ് കുഞ്ഞ് വിരലുകൾ അരിയിൽ മാതൃഭാഷയുടെ ആദ്യക്ഷരം കുറിച്ചത്.
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ പുലര്‍ച്ചെ 4 മണിക്ക് വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. നാല്‍പത്തിയഞ്ച് ഗുരുക്കന്മാരാണ് ഇരുപത്തിഅയ്യായിരത്തോളം കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചത്.
എറണാകുളം വടക്കൻ പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്തത്. പുലർച്ചെ മൂന്നു മണി മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചു.പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തി.
മേൽശാന്തി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ എഴുത്തിനിരുത്ത്. നൂറു കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിക്കാൻ ചോറ്റാനിക്കരയിലുമെത്തി.
കോട്ടയം മലയാള മനോരമയില്‍ വിദ്യാരംഭം ചടങ്ങുകള്‍ ആറരയോടെ തുടങ്ങി. മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പത്തു ഗുരുക്കന്‍മാരും ചേര്‍ന്ന് തിരിതെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ആയിരത്തഞ്ഞൂറിലധികം കുരുന്നുകളാണ് ഇത്തവണ ആദ്യാക്ഷരം നുകരാനെത്തിയത്.
കൊച്ചി മലയാളമനോരമ യൂണിറ്റിൽ ഡോ. എം. ലീലവതി ഉൾപ്പെടെ 9 ഗുരുക്കൻമാർ കുരുന്നകളെ അക്ഷരലോകത്തേക്ക് ആനയിച്ചു. എഴുന്നൂറോളം കുഞ്ഞുങ്ങളില് ഇവിടെ ഹരിശ്രീ എഴുതി. തൃശൂർ മലയാളമനോരമയിലെ വിദ്യാരംഭ ചടങ്ങുകൾക്ക് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി അടക്കം 9 ഗുരുക്കൻമാർ നേതൃത്വം നൽകി. ആലപ്പുഴ മലയാളമനോരമ യൂണിറ്റിൽ അഞ്ച് ഗുരുക്കൻമാരിൽ നിന്നായി 585 കുഞ്ഞുങ്ങളാണ് ആദ്യക്ഷരം കുറിച്ചത്.