തൃശൂർ ∙ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. വടക്കാഞ്ചേരി ആര്യംപാടം സ്വദേശി രാജൻ (50) ആണ് അപകടത്തിൽപ്പെട്ടത്. 12 അടി താഴ്ചയിൽ കഴുത്തറ്റം മണ്ണുമൂടിയ നിലയിലായിരുന്നു രാജൻ. മുക്കാൽമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ അഗ്നിശമനസേനാംഗങ്ങൾ രാജനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ കുരിയച്ചിറ പട്ടാളക്കിണർ റോഡിനു സമീപം ചിരിയങ്കണ്ടത്ത് ഷാജുവിന്റെ പുരയിടത്തിലാണ് അപകടം. പഴയ വീട് പൊളിച്ചുമാറ്റി പുതിയതിന് അടിത്തറ നിർമിക്കാൻ കുഴിയെടുക്കുകയായിരുന്നു രാജനും സംഘവും.
12 അടിയോളം താഴ്ചയുള്ള കുഴിയിൽനിന്നു മണ്ണുമാറ്റിക്കൊണ്ടിരിക്കെ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കഴുത്തറ്റം മണ്ണിൽ പുതഞ്ഞുപോയ രാജന്റെ നിലവിളി കേട്ടാണ് മറ്റു തൊഴിലാളികൾ ഓടിയെത്തിയത്. രാജന്റെ തലയിൽ പാറക്കല്ല് തെറിച്ചുവീണ് മുറിവേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫിസർ എ.എൽ.ലാസറിന്റെ നേതൃത്വത്തിലുള്ള സംഘം കുഴിയിലിറങ്ങി മണ്ണുനീക്കിയെങ്കിലും രാജന്റെ കാൽ ചെങ്കല്ലിനിടെ കുടുങ്ങിയതിനാൽ പുറത്തെടുക്കാനായില്ല. മുക്കാൽ മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ മണ്ണും കല്ലും നീക്കി രാജനെ കയറിൽ തൂക്കി മുകളിലേക്കുയർത്തിയാണ് രക്ഷപ്പെടുത്തിയത്. മഴപെയ്യാതിരുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുസഹമാകുന്നത് ഒഴിവാക്കി. ലീഡിങ് ഫയർമാൻ പോൾ ഡേവിഡ്, ഫയർമാൻമാരായ നവീൻ, സന്തോഷ്, ഉണ്ണി, സുരേഷ്, അനിൽ കുമാർ, അജു, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.