ഒരു ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയിൽ സിപിഎം സിപിഐ പോര്. ഉദയംപേരൂരിൽ സിപിഐ സംഘടിപ്പിച്ച ജലോൽസവത്തിനിടെ തുഴച്ചിൽകാരൻ മുങ്ങിമരിച്ചതിനെച്ചൊല്ലിയാണ് പുതിയ തർക്കം. ജലോൽസവത്തിെല സുരക്ഷ വീഴ്ച്ച അന്വേഷിക്കണമെന്ന് ആവശ്യപെട്ട് സിപിഎം മുഖ്യമന്ത്രിക്ക് പരാതി നൽകി. മേഖലയിൽ അണികൾ കൊഴിഞ്ഞു പോകുന്നതിലുള്ള ജാള്യതയാണ് പരാതിക്ക് കാരണമെന്ന മറുപടിയുമായി സിപിഐയും രംഗത്തെത്തി.
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി സിപിഐയുടെ നേതൃത്വത്തിൽ കോണത്തുപുഴയിൽ സംഘടപ്പിച്ച വള്ളംകളിക്കിടെ ഒരാൾ മുങ്ങി മരിച്ചിരുന്നു.ജിബി തട്ടകൻ എന്ന ഓടിവള്ളം തുഴഞ്ഞ സൗത്ത് പറവൂർ സ്വദേശി സജുവാണ് അപകടത്തിൽപെട്ടത്. സംഘാടനത്തിലെ പിഴവും സുരക്ഷ വീഴ്ച്ചയുമാണ് അപകടകാരണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് ധന സഹായം നൽകണമെന്നും ആവശ്യപെട്ട് സിപിഎം പ്രദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മരണത്തിൽ പോലും രാഷ്ട്രീയം കളിക്കുകയാണ് സിപിഎമ്മെന്നായിരുന്നു സിപിഐയുടെ പ്രതികരണം . കഴിഞ്ഞ കുറച്ചുനാളുകളായി ഉദയംപേരൂരിൽ സിപിഎം സിപിഐ ഭിന്നത നിലനിൽക്കുന്നുണ്ട്. സിപിഎം വിമതർക്ക് സിപിഐ അംഗത്വം നൽകിയതാണ് തർക്കങ്ങൾക്ക് കാരണം.