ആസൂത്രണത്തിലെ പാളിച്ച കാരണം വൈക്കം ഉദയനാപുരത്ത് രണ്ടുവർഷമായി തോടിന് നടുവിൽ വെറും നോക്കുകുത്തിയായി ഒരു പാലം. ഇരുകരകളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമായിരുന്ന പാലമാണ് അപ്രോച്ച് റോഡ് പണിയാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഇങ്ങനെയൊരു പാലം ദിവസവും കാണാൻ ഈ നാട്ടുകാർ എന്തു ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായുള്ള ഈ ചോദ്യത്തിന് പാലം പണിതവർക്ക് ഉത്തരമൊന്നുമില്ല. ഉയദനാപുരം പഞ്ചായത്തിലെ മാനാപ്പള്ളിയിൽ ജില്ലാ പഞ്ചായത്താണ് പാലം നിർമിച്ചത്. പഞ്ചായത്ത് ഏഴാം വാർഡിലെ വെമ്പനാകരി പാടശേരത്തെയും എട്ടാം വാർഡിലെ മാനാപ്പള്ളി പാടശേഖരത്തെയും ബന്ധിപ്പിക്കാനായി നടുവിലേഴത്ത്് തോടിന് കുറുകെയാണ് പാലം പണിതത്. എന്നാൽ പാലം പണി പൂർത്തിയായെങ്കിലും പാലത്തെ ബന്ധിപ്പിക്കുന്ന റോഡ് ഇതുവരെ പണിതില്ല. ജില്ലാ പഞ്ചായത്തിന്റെ22ലക്ഷം രൂപയും ഉദയനാപുരംപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും മുടക്കിയാണ് പാലം നിർമിച്ചത്. എന്നാൽ എസ്റ്റിമേറ്റ് തുകക്ക് പണി തീർക്കാൻ കഴിയാതെ വരുകയും പാലത്തിന്റെ ഉയരവും നീളവും പുതുക്കി നിശ്ചയിക്കുകയും ചെയ്തതോടെ റോഡ് പണി ഉപേക്ഷിച്ചു.
ആസൂത്രണത്തിലെ പിഴവ് കാരണം പാലം നിർമാണത്തിന് കൂടുതൽ പണം മുടക്കേണ്ടി വന്നതാണ് അപ്രോച്ച് റോഡ് പണിയാൻ പണം ലഭിക്കാതെ പോയതിന് കാരണമെന്നാണ് ആരോപണം. താൽക്കാലിക പാലത്തിലൂടെയാണ് ഇരുകരകളിലുമുള്ളവർ ഇപ്പോൾ മറുരകരയെത്തുന്നത്. കാർഷിക മേഖലക്കടക്കം ഏറെ പ്രയോജനപ്പെടുന്ന യാത്രാമാർഗ്ഗമാണ് അധികൃതരുടെ അനാസ്ഥ മൂ ലം ഇങ്ങനെ നോക്കുകുത്തിയായിരിക്കുന്നത്.