സമൃദ്ധിയുടെ ഓണം ആഘോഷിയ്ക്കുന്ന തിരക്കിൽ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്. എന്നോ ആഘോഷിച്ച ഓണത്തിന്റെ നല്ല ഓർമകളിലാണ് അവർ. ആഡംബരങ്ങളിൽ നിന്നകന്ന് ഉള്ളതിൽ തൃപ്തിപ്പെടുകയാണ് പത്തനംതിട്ടയിലെ രണ്ട് അഗതി മന്ദിരങ്ങളിലെ അന്തേവാസികൾ.
മവേലിയെപ്പോലെ തന്നെയാണ് ഇവരും. നിസഹായരായപ്പോൾ ഇടം നഷ്ടമായവർ. ആരോ ഒരുക്കിയ ഓണാഘോഷത്തിൽ പങ്കുചേർന്ന് വേദനൾ മറക്കുന്നു.കർമേൽ അഗതി മന്ദിരത്തിലെ ചെടികളിൽ പൂക്കൾ വിടർന്നിട്ടുണ്ട്. പൂക്കളത്തിൽ നിറങ്ങൾ നിറയേണ്ട, ചോതിനാൾ കഴിഞ്ഞിട്ടും ഒരുമനസിലും നിറമില്ല.
പണ്ടുപയ്ത മഴയുണ്ട് മനസിൽ. ഇറവെള്ളത്തിൽ വഞ്ചിതുഴഞ്ഞ ഓർമകൾക്കൊപ്പം ഓണയൂണിന്റെ സ്വാദും. വരേണ്ടവർ വരാത്തതുകൊണ്ട്, വരാത്തവരെ കാത്തിരിക്കുകയാണ് പലരും.
ഉടൻവരാമെന്നുപറഞ്ഞ് ഉപേക്ഷിച്ചിറങ്ങിയതാണ് മക്കളും വീട്ടുകാരുമെല്ലാം. ഇക്കൂട്ടത്തിൽ അമ്മമാരുണ്ട്. സഹോദരിമാരുണ്ട്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത ജീവിതങ്ങൾ. നിറങ്ങളില്ലെങ്കിലും മനം നിറഞ്ഞ് കൂട്ടായ്മയുടെ പാട്ടുപാടും അവർ.
ആരോടും പരിഭവമില്ലാത്ത ഒരുകൂട്ടരിൽ നിന്ന് ഒരു ഓണക്കാലംകൂടിപോകുന്നു. അഗതിമന്ദിരമൊരുക്കുന്ന ഈ കൂട്ടായ്മയിലാണ് അവരുടെ ഓണസന്തോഷം