പൊലീസുകാരുടെ ശ്രമദാനത്തിൽ നിർധന കുടുംബത്തിന് തലചായ്ക്കാനൊരിടമായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ മാതൃകാസംരംഭം. മുന്നാക്കവിഭാഗത്തില്‍ പെട്ടതിനാൽ സർക്കാർ ആനുകൂല്യങ്ങൾക്കൊന്നും അർഹതയില്ല. സന്നദ്ധ സംഘടനകളെയും മറ്റ് ഏജൻസികളയും സമീപിച്ചെങ്കിലും അവർക്കും വഴിയുണ്ടായില്ല. തറയുയർത്താത്ത, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിൽ വർഷങ്ങളായി കഴിയേണ്ടിവന്ന മൂവാറ്റുപുഴ റാക്കാട്ടെ രാജന്റെയും കുടുംബത്തിന്റെയും ഗതി ഇതായിരുന്നു. ഒടുവിൽ കാക്കിക്കുള്ളിലെ വലിയ മനസാണ് രാജന് ആശ്രയമായത്. ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി നടത്തിയ അന്വേഷണത്തിലും ഇവരുടെ സാഹചര്യം വ്യക്തമായിരുന്നുവെന്ന് വീടിന് കല്ലിട്ട ശേഷം റൂറൽ എസ്പി എവി ജോർജ് പറഞ്ഞു
ശമ്പളത്തിൽ നിന്നൊരു വിഹിതം ഉദ്യോഗസ്ഥർ സംഭാവന ചെയ്യും. നിർമാണ സാമഗ്രികൾ നൽകാൻ ചില സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. അവധി ദിനങ്ങൾ ഇതിനായി മാറ്റിവയ്ക്കാനും സന്നദ്ധരായാണ് പൊലീസുകാർ മുന്നിട്ടിറങ്ങുന്നത്. വാഴക്കുളം സ്റ്റേഷനില്‍ പിആർഒ ആയ ദിലീപ് കുമാർ പിവി ആണ് രണ്ട് കിടപ്പുമുറികളും സിറ്റൗട്ടുമുള്ള വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.