കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ജനറൽ ആശുപത്രി മോർച്ചറി മാസങ്ങളായി പ്രവർത്തന രഹിതം. ശീതികരണ സംവിധാനത്തിലെ തകരാറാണ് കാരണം. ഇതോടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയോര മേഖല.
മോർച്ചറിയിലെ ഫ്രീസറുകളിലേയ്ക്കുള്ള വൈദ്യുതി വയറുകൾ എലി കരണ്ടതാണ് തകരാറിന് കാരണം ഒരേ സമയം നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് ജനറൽ ആശുപത്രിയിലെ മോർച്ചറി. മുണ്ടക്കയം ഉൾപ്പെടെയുള്ള ജില്ലയിലെ മലയോര മേഖലകളിലെ പാവപ്പെട്ടവരാണ് ജനറൽ ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മരിച്ച ഏലപ്പാറ സ്വദേശിയുടെ മൃതദേഹം മണിക്കൂറുകളാണ് പുറത്ത് വെറുതെ കിടത്തേണ്ടി വന്നത്.
മോർച്ചറി തകരാറിലായതോടെ ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റവും പതിവായിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ഉത്തരവാദിത്തം ഭരണസമിതിയ്ക്കാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഭരണസമിതിയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.