ആലുവ റയില്‍വേ സ്റ്റേഷനിലെത്തുന്ന ഹജ് തീര്‍ഥാടകരെ സ്വാഗതം ചെയ്യാന്‍ വൈദിക വിദ്യാർഥികളും. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ഏഴ് വൈദിക വിദ്യാർഥികളാണ് സേവനസന്നദ്ധരായി റയില്‍വേ സ്റ്റേഷനിലെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹജ് കര്‍മത്തിനു പോകാന്‍ ആലുവ റയില്‍വേ സ്റ്റേഷനിലെത്തിയ തീര്‍ഥാടകര്‍ ആദ്യം ഒന്നു ഞെട്ടി. സ്വീകരിക്കാന്‍ നില്‍ക്കുന്നത് സഭാവസ്ത്രം ധരിച്ച വൈദിക വിദ്യാര്‍ഥികള്‍. സ്റ്റേഷനിലെ മറ്റ് ഹജ് വളണ്ടിയര്‍മാര്‍ക്കൊപ്പം തീര്‍ഥാടകരുടെ ബാഗുകള്‍ ട്രെയിനില്‍ നിന്നിറക്കാനും വാഹനത്തില്‍ കയറ്റാനും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നു.
ട്രെയിനിലെ ദീർഘയാത്ര കഴിഞ്ഞ് എത്തിയ ഹജ് തീര്‍ഥാടര്‍ക്ക് ലഘുഭക്ഷണവും ഇവര്‍ ഒരുക്കിയിരുന്നു. മനസ്സും ശരീരവും ദൈവത്തിലർപ്പിച്ച് പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്ന തീർഥാടകർക്ക് സേവനം ചെയ്യാനാണ് എത്തിയതെന്ന് വൈദികവിദ്യാര്‍ഥികള്‍ പറഞ്ഞു. എല്ലാ മനുഷ്യരും ദൈവസൃഷ്ടിയാണെന്നും മാനവികതക്ക് പ്രാധാന്യം നൽകുന്ന മനുഷ്യദർശനം മതത്തിനതീതമാണെന്നും അവർ പറഞ്ഞു.