മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴപെയ്യാൻ തേക്കടിയിൽ കർഷകരുടെ സർവമത പ്രാർഥന. തമിഴ്നാട്ടിലെ കമ്പത്ത് നിന്നുള്ള കർഷകരാണ് പ്രത്യേക പൂജയും പ്രാർഥനയും സംഘടിപ്പിച്ചത്. ജലക്ഷാമത്തെ തുടർന്ന് പതിനയ്യായിരം ഏക്കറിലെ നെൽകൃഷിയാണ് കമ്പത്ത് നശിച്ചത്.
തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. കമ്പത്ത് മാത്രം മുപ്പതിനായിരം ഏക്കറിൽ നെൽകൃഷിയുണ്ട്. മഴ കാര്യമായി പെയ്യാത്ത പ്രദേശത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമാണ് ഏക ആശ്രയം. ഇത്തവണ മഴ ചതിച്ചതോടെ പാടങ്ങളിലേക്ക് വെള്ളമെത്തിയില്ല. ഭൂരിഭാഗം കൃഷിയും നശിച്ചു. ഇതോടെയാണ് മഴ പെയ്യാൻ പൂജ നടത്താൻ കർഷകർ തീരുമാനിച്ചത്.
രാവിലെ കമ്പത്ത് നിന്ന് തേക്കടിയിലെത്തിയ സംഘം തമിഴ്നാട് ഐബിയിൽ ഒത്തുകൂടി. അവിടെ നടത്തിയ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം പ്രദക്ഷിണമായി തമിഴ്നാട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ എത്തിയായിരുന്നുപൂജകൾ.
സാധാരണ ജൂൺ 1ന് കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്ന് വിടാറുണ്ട്. കഴിഞ്ഞ വർഷം മഴ താമസിച്ചതിനാൽ ജൂലൈ 16നാണ് വെള്ളം തുറന്ന് വിട്ടത്. ഈ വർഷം ഓഗസ്റ്റ് അവസാനമായിട്ടും പാടങ്ങളിൽ വെള്ളമെത്തിയില്ല. 116 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ മാത്രമെ കാർഷിക ആവശ്യങൾക്ക് നൽകാനാകൂ. ആദ്യകൃഷി മുടങ്ങിയെങ്കിലും ഓക്ടോബറിൽ ആരംഭിക്കേണ്ട രണ്ടാം കൃഷിയ്ക്ക് വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ.