തേക്കടിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരംതുടങ്ങി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസ് ഉപരോധിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം.
കുമളി ടൗണിൽ നിന്ന് തേക്കടിയിലേക്കുള്ള രണ്ട് കിലോമീറ്റർ നീളമുള്ള റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. തേക്കടി കാണാൻ എത്തുന്ന സഞ്ചാരികളുടെ നടുവൊടിക്കുന്ന റോഡിൽ അപകടങ്ങളും തുടർക്കഥയായി. കാൽനടയാത്ര പോലും അസാധ്യമായതോടെ നാട്ടുകാർ പരാതിയുമായി രംഗതെത്തി. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടിയൊലിച്ചതോടെയാണ് റോഡ് തകർന്നത്.
ജലം പാഴായിട്ടും പൈപ്പുകളിലെ ചോർച്ചയടക്കാൻ ജല അഥോറിറ്റി തയ്യാറായില്ല. റോഡ് ടാർ ചെയ്യാൻ പിഡബ്യൂഡിയും മടിച്ചു. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരുടെ ആവശ്യത്തോട് മുഖം തിരിച്ചതോടെയാണ് നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങിയത്. സമരത്തിൽ കുമളിയിലെ വ്യാപാരികളും പങ്കെടുത്തു. തേക്കടിയിലെ ടൂറിസം മേഖലയുടെ തകർച്ചയ്ക്ക് റോഡിന്റെ ശോചനീയാവസ്ഥ കാരണമായെന്നും വ്യാപാരികൾ ആരോപിക്കുന്നു. റോഡിന്റെ കാര്യത്തിൽ അലംഭാവം തുടർന്നാൽ അനിശ്ചിതകാല സമരമാരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം.