തൃശൂർ∙ അഭിപ്രായഭിന്നതകളുടെ പേരിൽ കൊലക്കത്തിയെടുക്കുന്നവർ അക്രമമാർഗത്തിൽ നിന്നു പിന്തിരിയണമെന്നു കാഞ്ചനമാല. സ്‌നേഹത്തിന്റെ സന്ദേശമാണു ശ്രീരാമനും രാമായണവും മനുഷ്യസമൂഹത്തിന് പകർന്ന് നൽകിയതെന്നും കാഞ്ചനമാല പറഞ്ഞു. തൃശൂരിൽ നടന്ന രാമായണം ഫെസ്റ്റിൽ പ്രസംഗിക്കുകയായിരുന്നു അവർ. കൊലക്കത്തിയെടുക്കുന്നവർ അമ്മമാരുടെ കണ്ണുനീരിനെക്കുറിച്ച് ഓർക്കണമെന്നും കാഞ്ചനമാല പറഞ്ഞു. ഡോ. കെ.എസ്.രാധാകൃഷ്ണൻ രാമായണ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പ്രഫ. തുറവൂർ വിശ്വംഭരൻ, കാ. ഭാ. സുരേന്ദ്രൻ, ഡോ. ലക്ഷ്മിശങ്കർ, ജയശ്രീ മേനോൻ എന്നിവർ രാമായണ വിചാരസഭയിൽ പ്രസംഗിച്ചു.. സാമൂഹികസമരസത എന്ന സന്ദേശവുമായി നടന്ന ശബരി സൽക്കാരം എഴുത്തുകാരൻ മാടമ്പ് കുഞ്ഞുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പീച്ചി ആദിവാസി കോളനിനിവാസികളോടൊപ്പം വിശിഷ്ടാതിഥികൾ ഭക്ഷണം കഴിച്ചു. ഒ.രാജഗോപാൽ എംഎൽഎ, കവി എസ്. രമേശൻ നായർ, ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ആർച്ച്ബിഷപ് ഡോ. മാർ അപ്രേം, ടി.വി. ബാബു, വി.കെ. വിശ്വനാഥൻ, എ.പി. ഭരത്കുമാർ, ഡോ.ജി. മുകുന്ദൻ, ശ്രീനാഥ് കാര്യാട്ട്, എം.തങ്കമണി, ഗായിക വൈക്കം വിജയലക്ഷ്മി, ജനറൽ കൺവീനർ ബി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സാംസ്‌കാരിക സദസ്, വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ സംഗീതനിശ, സംസ്‌കൃതസിനിമ ഇഷ്ടിയുടെ പ്രദർശനം എന്നിവയും നടന്നു. രാമായണ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്കും, വാത്മീകി പുരസ്‌കാരം എസ്. രമേശൻനായർക്കും കലാസമർപ്പണ പുരസ്‌കാരം സംവിധായകൻ രാജസേനനും സമ്മാനിച്ചു.