തൃശൂര്‍ കയ്പമംഗലത്ത് പത്തു വര്‍ഷം മുമ്പ് പഞ്ചായത്തിന് വിട്ടുകൊടുത്ത റോഡ് ഇതുവരെയും സഞ്ചാര യോഗ്യമായില്ല. ചെളിയും കുഴിയും നിറഞ്ഞ വഴിയില്‍ സഞ്ചരിക്കാനാവാതെ 120 ലധികം കുടുംബങ്ങള്‍ നരകയാതനയിലാണ്.
പടിയൂര്‍ പഞ്ചായത്തില്‍ പെട്ട മഴുവഞ്ചേരി തുരുത്ത് റോഡിനാണ് ഈ ദുര്‍ഗതി. തുരുത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പടിഞ്ഞാറ് ചക്കരപ്പാടത്തേക്കുള്ള മഴുവഞ്ചേരി പാലവും തെക്കു ഭാഗത്ത് ഈ റോഡുമാണ് ഉള്ളത്. ഇവതമ്മില്‍ ആറു കിലോമീറ്റര്‍ വ്യത്യാസമുണ്ട്. തുരുത്തുകാര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ തന്നെ പെരിഞ്ഞനത്തേക്കോ മതിലകത്തേക്കോ എത്തണം. വിദ്യാര്‍ഥികള്‍ മിക്കവരും ഈ ഭാഗത്തുള്ള സ്കൂളുകളാണ് ആശ്രയിക്കുന്നത്. ഓട്ടോകള്‍ പോലും സഞ്ചരിക്കാത്ത റോഡില്‍ ഇരു ചക്രവാഹന യാത്ര തന്നെ അതിസാഹസമാണ്. രോഗികളെയും മറ്റും ഇപ്പോഴും ചുമന്നാണ് റോഡില്‍ എത്തിക്കുന്നത്. തുരുത്തിലേക്കുള്ള റോഡ് എട്ടു മീറ്റര്‍ വീതിയുള്ളതും 1200 മീറ്റര്‍ നീളമുള്ളതുമാണ്.
ഏറ്റെടുത്ത കാലം തൊട്ട് ഇന്നുവരെ ഈ റോഡ് നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാനമന്ത്രി സഡക് യോജനയില്‍ ഉള്‍പ്പെടുത്തി 1.8 കോടി അനുവദിച്ചെങ്കിലും റോഡിന്റെ ദൈന്യ സ്ഥിതി മനസ്സിലാക്കിയ കരാറുകാര്‍ ആരും തന്നെ പണി ഏറ്റെടുക്കാന്‍ തയ്യാറായില്ല. മൂന്നുതവണ ടെണ്ടര്‍ മുടങ്ങിയതോടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.