മൂന്നാർ പള്ളിവാസലിൽ അപകടമേഖലയിൽ സ്ഥിതി ചെയ്യുന്ന റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. രണ്ട് തവണ പാറക്കെട്ടുകൾ അടർന്നുവീണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലംജൂഡി റിസോർട്ട് പൂട്ടാനാണ് നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ അനുമതിയോടെ മാത്രമേ ഇനി റിസോർട്ട് തുറക്കാനാകൂ.
പള്ളിവാസൽ വൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്ക നിർമാണം നടക്കുന മേഖലയിലാണ് പ്ലം ജൂഡി റിസോർട്ട് പ്രവർത്തിക്കുന്നത്. അപകടസാധ്യത ഏറെയുള്ള മേഖലയിൽ അഞ്ച് മാസത്തിനിടെ രണ്ട് തവണയാണ് വൻ പാറക്കഷ്ണങ്ങൾ അടർന്ന് വീണത്. ആദ്യതവണ ഉണ്ടായ അപകടത്തിൽ റിസോർട്ടിൽ പാർക്കു ചെയ്തിരുന്ന മൂന്നു വാഹനങ്ങൾ പൂർണമായും തകർന്നു റിസോർട്ടിന്റെ മതിലും തകർന്നു. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. ഇതോടെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിട്ടു. വീണ്ടും അപകടത്തിന് സാധ്യതയുള്ളതായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും റിപ്പോർട്ട് നൽകി. ഇതനുസരിച്ച് ഏതാനും ഭാഗത്തെ പാറകൾ വലയുപയോഗിച്ച് ബന്ധിച്ച റിസോർട്ട് ഉടമകൾ അപകടസാധ്യത കുറഞ്ഞെന്ന പൊതുമരാമത്തു വകുപ്പിന്റെ കത്തും സമ്പാദിച്ചു. കത്തിനെ തുടർന്ന് ജൂൺ ആവസാനം കലക്ടർ റിസോർട്ടിന് പ്രവർത്തനാനുമതി നൽകി. ഇതിനിടെയാണ് ശനിയാഴ്ച റിസോർട്ടിന് നൂറ് മീറ്റർ അകലെ വീണ്ടും പാറ അടർന്നു വീണത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ദേവികുളം സബ് കലക്ടർ പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ റിസോർട്ടിന് പ്രവർത്തനാനുമതി നിഷേധിച്ചത്.