കൊച്ചിയുടെ ഐടി ഹബ്ബിലൂടെ മാലിന്യം പേറി ഒഴുകിയ കടമ്പ്രയാറിന് പുനർജനി. ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി ജില്ലാ ഭരണകൂടമാണ് ഇടച്ചിറ മുതൽ കാക്കനാട് വരെയുള്ള ഭാഗം ശുചീകരിച്ചത്. സ്മാർട് സിറ്റിയിലേയും ഇൻഫോപാർക്കിലേയും കമ്പനികളുമായി സഹകരിച്ച് കടമ്പ്രയാറിനെ കൂടുതൽ സുന്ദരിയാക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാഭരണകൂടം.
ഇതാണ് കടമ്പ്രയാറിന്റെ മൂന്ന് മാസം മുൻപ് വരെയുള്ള കാഴ്ച. കുളവാഴ മൂടിയ ആറിന്റെ വശങ്ങൾ മാലിന്യനിക്ഷേപകേന്ദ്രം കൂടിയായിരുന്നു. അതെല്ലാം കഴിഞ്ഞ കഥ. ഹരിതകേരളം പദ്ധതിയിലൂടെ എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കടമ്പ്രയാറിന് ജില്ലാ ഭരണകൂടം വീണ്ടും ജീവൻ നൽകിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കടമ്പ്രയാർ ഇപ്പോൾ അതിമനോഹരമായ തടാകം.
ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെയാണ് പുഴയിലെ ചെളിയടക്കം കോരി മാറ്റി ഒഴുക്ക് സുഗമാക്കിയത്. വാട്ടർ മെട്രോ യാഥാർഥ്യമായാർ വൈറ്റിലയിൽ നിന്ന് കടമ്പ്രയാറിലേക്ക് ബോട്ട് ഗതാഗതവും തുടങ്ങും. പക്ഷേ അതുവരെ പുഴയെ മാലിന്യത്തിൽ നിന്ന് സംരക്ഷിച്ചുനിർത്താൻ പൊതുജനത്തിന്റേയും ഒപ്പം ഐടി കമ്പനികളുടേയും സഹകരണം കൂടി ജില്ലാഭരണകൂടത്തിന് വേണം. സ്മാർട് സിറ്റി, ഇൻഫോപാര്ക്ക് മേഖലയിൽ കടമ്പ്രയാറിന്റെ തീരത്ത് നടപ്പാതയൊരുക്കും. ജലമെട്രോ എത്തുന്നതോടെ കടമ്പ്രയാറിന്റെ സൗന്ദര്യവത്കരണം പൂർത്തീകരിക്കാനാണ് പദ്ധതി