സാമ്പത്തികലാഭം ഒട്ടുമില്ലാത്ത, ലക്ഷങ്ങളുടെ നഷ്ടം ബാക്കിയാവുന്ന കായികവിനോദമാണ് നെഹ്റുട്രോഫി വള്ളംകളി. 20 കോടിയോളം രൂപയാണ് ഈ സീസണില്‍ ചെറുതുംവലുതുമായ വള്ളങ്ങള്‍ പരിശീലനത്തിന് മാത്രമായി ചെലവഴിക്കുന്നത്. ജനിച്ച മണ്ണിനോടും ജീവിച്ച സാഹചര്യങ്ങളോടുമുള്ള കടപ്പാട് മാത്രമാണ് ഈ നഷ്ടക്കച്ചവടത്തെ മറികടക്കുന്ന ഘടകം.
നെഹ്റുട്രോഫി സ്വപ്നംകണ്ട് ഒാരോ ബോട്ട് ക്ലബുകളും അതിരാവിലെ ഉണരും. പിന്നെ അരമണിക്കൂറില്‍ കുറയാതെ വ്യായാമം. അതുകഴിഞ്ഞാല്‍ ക്ഷീണംമാറ്റാന്‍ ഒരു ഗ്ലാസ് പാലും മുട്ടയും. ഏഴുമണിക്കാണ് തുഴച്ചില്‍ തുടങ്ങുക.
എട്ടുകിലോമീറ്ററെങ്കിലും ആഞ്ഞുതുഴയും. തിരിച്ചെത്തികഴിഞ്ഞാല്‍ പ്രഭാതഭക്ഷണം. പിന്നെ വിശ്രമം. ഉച്ചയ്ക്ക് ഒരു മണിക്ക് വിശപ്പ് ശമിപ്പിക്കാനുള്ള സൈറണ്‍ മുഴങ്ങും. വിഭവസമൃദ്ധമാണ് ഊണ്. ചിക്കനോ ബീഫോ എല്ലാദിവസവും ഉണ്ടാകും. രണ്ടര കഴിഞ്ഞാല്‍ പ്രാര്‍ത്ഥന. മൂന്നുമണിയോടെ വീണ്ടും വള്ളത്തില്‍ കയറും. തൊട്ടുപിന്നാലെ എത്തുന്ന ബോട്ടില്‍ ചുക്കുകാപ്പിയുണ്ടാകും. അതുകഴിച്ച് തുഴച്ചില്‍ തുടരും. തിരിച്ചെത്തിയാല്‍ കപ്പയും മീനും റെഡി. രാത്രിവരെ ചിട്ടയായ ഭക്ഷണക്രമമാണ് തുഴച്ചിലുകാര്‍ക്ക്.
എന്നാല്‍ സമ്മാനത്തുക എത്രയാണ്? എട്ടുലക്ഷം രൂപ. നെഹ്റുട്രോഫി ലഭിക്കുന്ന ടീമിന് പോലും നഷ്ടം ചുരുങ്ങിയത് 32 ലക്ഷം രൂപയാണ്. പണമെറിഞ്ഞ് പരിശീലനം നടത്തുന്ന ടീമുകളുടെ നഷ്ടം ഇതിലും കൂടും. 20 ചുണ്ടനുകള്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ പത്തുകോടിയോളം രൂപയാണ് പരിശീലനങ്ങള്‍ക്ക് മാത്രമായി ചെലവിടുന്നത്. ചെറുതും വലുതുമായ 78 വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. അങ്ങനെ നോക്കുമ്പോള്‍ 20 കോടി രൂപയെങ്കിലും പുന്നമടക്കായലില്‍ ഒഴുകും. മല്‍സരനടത്തിന് സര്‍ക്കാര്‍ ചെലവിടുന്ന തുക രണ്ടുകോടി രൂപയാണ്. സമ്മാനത്തുകയും മറ്റുചെലവുകളും ഉള്‍പ്പടെ. ചുരുക്കത്തില്‍ സമ്മാനംകിട്ടുന്ന തുകയുടെ ആറിരട്ടിയോളം പണമാണ് നെഹ്റുട്രോഫി ജലോല്‍സവത്തിന് ഒാരോ ബോട്ടുക്ലബുകളും ചെലവിടുന്നത്.
വീറും വാശിയും ആവേശവും അത് മാത്രമാണ് ഈ ജലമേള ബാക്കിവയ്ക്കുന്നത്. എങ്കിലും ഇത് ഈ നാടിന്റെ ജീവന്റെ ഭാഗമാണ്.മല്‍സരം പഴയതിനേക്കാള്‍ കനത്തു. കരാക്കാര്‍ മാത്രം തുഴഞ്ഞിരുന്ന ചുണ്ടനുകവില്‍ ഇപ്പോള്‍ രാജ്യത്തിന്റെ തന്റെ പരിഛേദം കാണാം. പട്ടാളക്കാര്‍, മണിപ്പൂരികള്‍, കശ്മീരില്‍നിന്നുള്ള യുവാക്കള്‍ അങ്ങിനെ അങ്ങിനെ.തുഴച്ചിലുകാരില്‍ നിശ്ചിതശതമാനം മാത്രമേ പുറത്തുനിന്ന് പാടുള്ളു എന്നുവരെ നിയമം വന്നുകഴിഞ്ഞു. കൂലിക്ക് ആളെ നിര്‍ത്തി തുഴയുന്നതിനെ പഴയ തലമുറ ഒട്ടും ഇഷ്ടപെടുന്നില്ല.
കാശുള്ളവര്‍ക്ക് ക്യാപ്റ്റനാകാന്‍ കുട്ടനാട്ടില്‍ ചുണ്ടനുണ്ട്. കരയുടെ മാനംകാക്കാന്‍ പണമെറിയുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയേ നിവൃത്തിയുള്ളു. പുരയിടം വരെ പണയംവച്ച്, ജലമേളയ്ക്ക് പങ്കായം പിടിച്ചവരുടെ നാടാണ് കുട്ടനാട്, എന്നോര്‍ക്കുമ്പോള്‍ നഷ്ടങ്ങളെല്ലാം ഇവര്‍ക്ക് പുന്നമടിയില്‍ തുഴകൊണ്ട് തീര്‍ക്കുന്ന, ജലരേഖമാത്രമാണ്.