കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 2014-15 വർഷത്തെ പ്രവർത്തനങ്ങളിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് എട്ട് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് പഞ്ചായത്ത് കമ്മറ്റിയുടെ ആവശ്യം.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 2014-15 സാമ്പത്തീക വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് അഴിമതി നടന്നതായി കണ്ടെത്തിയത്. കേരള ഗ്രാമീൺ ബാങ്കിന്റെയും ബറോഡ ബാങ്കിന്റെയും കാഞ്ഞിരപ്പള്ളി ശാഖയിൽ നിന്നും കമ്മറ്റി തീരുമാനമില്ലാതെ പണം പിൻവലിച്ചതായും. അതത് ദിവസത്തെ ക്യാഷ് ബാലൻസിൽ ഉൾപ്പെടുത്താതെയാണ് പണം പിൻവലിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ കാഞ്ഞിരപ്പള്ളി സെൻട്രൽ കോ ഓപ്പറേറ്റിവ് ബാങ്കിൽ 15 ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി പിൻവലിച്ച തുകയുടെ ഭാഗമാണ് ഇതെന്ന് കരുതിയാൽ പോലും എട്ട് ലക്ഷത്തോളം രൂപ ദുർവിനയോഗം ചെയ്തതായോ അപഹരിച്ചതായോ കണക്കാക്കേണ്ടി വരുമെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നിയമ വിരുദ്ധമായി നിക്ഷേപം പിൻവലിച്ച സെക്രട്ടറിയോട് വിശദീകരണം തേടണമെന്നും ലേക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും യു.ഡി.എഫിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഭരണ സമതിയംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്തിന് കീഴിൽ ഇക്കാലയളവിൽ നടന്ന കെട്ടിട നിർമ്മാണത്തിന്റെ നികുതിയിനത്തിലും വൻ അഴിമതി നടനനതായി ആരോപണമുണ്ട്. പഞ്ചായത്തിന്റെ കടമുറികൾ ലേലം ചെയ്തതിലും വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിജിലൻസിന് പരാതി നൽകാനാണ് പഞ്ചായത്ത് തീരുമാനം