ഇടുക്കിയിൽ സ്വകാര്യ കമ്പനികൾ കയ്യേറിയ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ തൊഴിലാളി യൂണിയനുകൾ സമരത്തിനൊരുങ്ങുന്നു. തോട്ടങ്ങൾ ഏറ്റെടുക്കുന്നതോടെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പീരുമേട്ടിലെ ആര്‍ബിടി കമ്പനിയുടെ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
പീരുമേട് എസ്റ്റേറ്റ് അനധികൃതമായി കൈവശപ്പെടുത്തിയ 6217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സ്്പെഷൽ ഒാഫീസർ എം.ജി.രാജമാണിക്യമാണ് ഉത്തരവിട്ടത്. 15 ദിവസത്തിനകം തോട്ടം ഒഴിയാൻ ഉടമകൾക്ക് നോട്ടിസും നൽകി. വിദേശ കമ്പനികളും പൗരൻമാരും കൈവശപ്പെടുത്തിയ ഭൂമി ആർബിടി കമ്പനി വ്യാജരേഖകൾ ചമച്ച് സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി തുടർന്നായിരുന്നു നടപടി. ഇതിനെതിരെയാണ് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ഈ തോട്ടങ്ങളിൽ ഏഴായിരം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടെന്നാണ് നേതാക്കളുടെ വാദം. തോട്ടം ഏറ്റെടുക്കുന്നതോടെ ഇവർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ചൂണ്ടികാട്ടിയാണ് സമരാഹ്വാനം.
ഏറ്റെടുക്കൽ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. തോട്ടം ഉടമകളെ സഹായിക്കാൻ രാഷ്ട്രീയ നേതാക്കൾ തൊഴിലാളികളെ മറയാക്കുകയാണെന്നും ആരോപണമുണ്ട്. തോട്ടം ഏറ്റെടുക്കൽ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എം.എം.മണി എന്നിവർ നേരത്തെ രംഗത്ത് വന്നിരുന്നു.