തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണത്തിനായി രണ്ടരക്കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും വീണ്ടും ചർച്ച നടത്തുമെന്നും ലേബർ കമ്മിഷണർ അറിയിച്ചു. മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ.
പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ദുരിതങ്ങളായിരുന്നു മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് അവതരിപ്പിച്ചത്. ലയങ്ങൾ ഉടൻ നവീകരിക്കുമെന്നാണ് തൊഴിൽവകുപ്പിന്റെ ഉറപ്പ്.
എസ്റ്റേറ്റിലെ നൂറ്റിഅറുപത്തിയാറ് തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കുടിശിക നൽകാൻ നടപടി സ്വീകരിച്ചതായും ലേബർ കമ്മിഷ്ണർ അറിയിച്ചു. മാനേജ്മെന്റിന്റെ പിടിവാശിയാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് തടസമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രശ്ന പരിഹാരത്തിനായി മാനേജ്മെന്റിന്റെയും തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും യോഗം ഉടൻ വിളിക്കാൻ ധാരണയായിട്ടുണ്ട്.