ആനയെ പേടിച്ച് വീടും കൃഷിയും ഉപേക്ഷിച്ച് പലായനം ചെയ്യാനൊരുങ്ങുകയാണ് അഞ്ചുനാട്ടിലെ കർഷകർ. രാപ്പകൽ വ്യത്യാസമില്ലാതെ നാട്ടിലിറങ്ങുന്ന കാട്ടാനകൾ ഏക്കർ കണക്കിന് കൃഷിയാണ് ചവുട്ടിമെതിച്ചത്. നഷ്ടപരിഹാരയിനത്തിൽ തുച്ഛമായ തുക നൽകി സർക്കാരും കർഷകരെ അവഗണിക്കുന്നു.
വനത്തിലെ കൊടുംവരൾച്ചയാണ് വെള്ളവും ഭക്ഷണവും തേടി കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള കാരണം. കരിമ്പും ചക്കയും പഴങ്ങളും സമൃദ്ധമായി വിളഞ്ഞ നാട്ടിലെ തോട്ടങ്ങൾ ഇതോടെ കാട്ടാനകൾ കീഴടക്കി. കൃഷിയിടങ്ങളെല്ലാം ചവുട്ടിമെതിച്ച് വിശപ്പടക്കിയ കാട്ടാനകൾ ഇനി കാട്ടിലേക്കില്ലെന്നും ഉറപ്പിച്ചു. ഇവിടെ തുടങ്ങുന്ന കർഷകരുടെ ദുരിതം. വർഷങ്ങളുടെ അധ്വാനത്തിലൂടെ വിളയിച്ചെടുത്ത വിളകൾ ഒറ്റ ദിവസം കൊണ്ട് നാമാവശേഷമായി. നഷ്ടപരിഹാരയിനത്തിൽമിക്ക കർഷകർക്കും ചില്ലികാശ് ലഭിച്ചിട്ടില്ല
മറയൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കാർഷിക മേഖലകളായ പെരും കടവ്, കോരക്കടവ്, കരിമുട്ടി, പുറവയൽ എന്നീ പ്രദേശങ്ങള്‍ കാട്ടാന ശല്യത്താൽ തരിശിട്ടു. മുന്നേറേക്കറിലെ കമുകും വാഴയും കർഷകർ തന്നെ വെട്ടികളഞ്ഞു. കന്നുകാലികളെയും കാട്ടാനകൾ വെറുതെവിട്ടില്ല. കഴിഞ്ഞ ആഴ്ച രണ്ട് പശുക്കളാണ് കാട്ടാനയുടെ കുത്തേറ്റ് ചത്തത്. കാട്ടാനയെ തുരത്താനുള്ള നടപടികളൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ്് നാടുവിടാനുള്ള കർഷകരുടെ തീരുമാനം.