സംഘർഷത്തെ തുടർന്ന് കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ ചോദ്യം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരം ഇന്ന് പൊലീസ് ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
ജൂലൈ പന്ത്രണ്ടാം തീയതി മുതൽ തൃക്കാക്കര ഭാരതമാത കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ സമരത്തിലാണ്. കോളജിലെ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ ചോദ്യം ചെയ്ത വിദ്യാർഥികളോട് മാനേജർ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്.
തുടർന്ന് സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ആറ് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒരാഴ്ച്ച കഴിഞ്ഞ് ഇവരിൽ രണ്ടു പേരെ കോളജിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ വിദ്യാർഥികൾ വീണ്ടും സമരം ആരംഭിച്ചു.
അതേ സമയം സഹപാഠികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെയാണ് നടപടി എടുത്തതെന്ന് മാനേജ്മെന്റ് അറിയിച്ചു. കോളജിലെ സിസിടിവികളിൽ നിന്ന് മർദനത്തിന്റെ ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോളജ് അധികാരികള്‍ അവകാശപെടുന്നു.
ഇന്ന് കോളജ് തുറന്നെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് പഠനം നടന്നില്ല. കോളജിൽ കയറാൻ ശ്രമിച്ച വിദ്യാർഥികളെ സമരക്കാർ തടഞ്ഞത് നേരിയ സംഘർഷത്തിനും വഴിവെച്ചു. പൊലീസ് ലാത്തിവീശിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.