പുതിയ റേഷൻ കാർഡ് ലഭിച്ച കുടുംബം ആറു വയസ്സുകാരിയുടെ വരുമാനം കണ്ടു ഞെട്ടി. മൂന്നിൽ പഠിക്കുന്ന കുട്ടിയുടെ വരുമാനം 4,05,263 രൂപ. കീരിക്കാട് തെക്ക് മാപ്പിളമുറിയിൽ മിനിയുടെ കാർഡിലാണു തെറ്റായ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഇവരുടെ കാർഡ് പൊതുവിഭാഗത്തിലായത് ഇവരെ വെട്ടിലുമാക്കി. പുളിമുക്കിലുള്ള എആർഡി നമ്പർ 64 റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത 1420022288-ാം നമ്പർ കാർഡിലാണ് ഈ വിഡ്ഢിത്തം കടന്നു കൂടിയത്.
ഗൃഹനാഥൻ രാധാകൃഷ്ണന്റെ വരുമാനം 300 ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടു മുകളിലുള്ള എം.വൃന്ദയുടെ പേരിനു നേരെയാണു വരുമാനം 4,05263 എന്നുള്ളത്. ഉടമയുടെയോ മാതാവ് സാവിത്രിയുടെയോ 17 വയസ്സുള്ള മകന്റെയോ പേരിനു നേരെ വരുമാനം ഒന്നും കാണിച്ചിട്ടില്ല. പ്രായാധിക്യത്താൽ കിടപ്പിലായ മാതാവും രോഗിയായ മിനിയും രണ്ടു മക്കളും രാധാകൃഷ്ണനും കഴിയുന്നത് ഓടും ഷീറ്റും മേഞ്ഞു ജീർണാവസ്ഥയിലായ വീട്ടിലാണ്. രാധാകൃഷ്ണൻ കൂലിപ്പണി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
കാർഡിൽ തെറ്റു കടന്നു കൂടിയതു മൂലം പൊതുവിഭാഗത്തിലായ തങ്ങളുടെ കാർഡ് തെറ്റു തിരുത്തി എഎവൈ (അന്ത്യോദയ അന്നയോജന) യിലാക്കി തരണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. വയസ്സിലും പേരുകളിലും തെറ്റുകളുള്ള ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തെറ്റ് ആദ്യമാണ് ശ്രദ്ധയിൽപെടുന്നതെന്ന് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ എ.നിസാർ പറഞ്ഞു. ചെറിയ തെറ്റുകൾ വലിയ സാങ്കേതിക തടസ്സമൊന്നുമില്ലാതെ തിരുത്തി കൊടുക്കുമെന്നും നിലവിൽ ധാരാളം പരാതികൾ വന്ന അവസ്ഥയിൽ അദാലത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.