ദേവികുളം സബ് കലക്ടറായി വി.ആർ.പ്രേംകുമാർ ഐഎഎസ് ചുമതലയേറ്റു. കയ്യേറ്റങ്ങൾക്കെതിരെ നിയമം അനുസരിച്ച് നടപടികൾ തുടരുമെന്ന് സബ് കലക്ടർ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും എംപ്ലേയ്മെന്റ് ഡയറക്ടറായി ചുമതലയേറ്റു.
മൂന്നാറിലെ കയ്യേറ്റകാർക്കെതിരെ കർശന നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമന്റെ പിൻഗാമിയായാണ് വി.ആർ.പ്രേംകുമാർ ദേവികുളത്ത് എത്തുന്നത്. മാനന്തവാടി സബ് കലക്ടറായി എട്ട് മാസം ജോലിചെയ്ത പരിചയവും ആത്മവിശ്വാസമാണ് കൈമുതൽ.
കയ്യേറ്റകാർക്കെതിരെ ശ്രീറാം തുടങ്ങിവെച്ച നടപടികൾ തുടരുമെന്ന് പുതിയ സബ് കലക്ടർ വ്യക്തമാക്കി. സർക്കാർ നയം നിയമാനുസൃതമായി നടപ്പിലാക്കും. കയ്യേറ്റവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് തഹസിൽദാർ, വില്ലേജ് ഓഫിസർ, ആർഡി ഓഫിസിലെ ജീവനക്കാരുമായും ചർച്ച നടത്തി. കാട്ടാനശല്യം രൂക്ഷമായ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ അടുത്ത ദിവസം സബ് കലക്ടർ സന്ദർശിക്കും. 2014ലെ െഎഎസ് ബാച്ചിലെ അംഗമായ പ്രേംകുമാർ സേലം സ്വദേശിയാണ്. പത്തനംതിട്ട അസിസ്റ്റന്റ് കലക്ടറായും മൂന്ന് മാസം ഡൽഹിയിലും സേവനം അനുഷ്ഠിച്ചു. തിരുവനന്തപുരത്തെ ഓഫിസിലാണ് ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റത്. ദേവികുളം സബ് കലക്ടറായി ഒരുവർഷം സേവനമനുഷ്ഠിച്ച ശേഷമാണ് തലസ്ഥാനത്തേക്കുള്ള മാറ്റം.