മറയൂരിൽ സ്വകാര്യ ഭൂമിയില്‍ നിന്ന് വീണ്ടും ചന്ദന മരങ്ങള്‍ മോഷ്ടിച്ചു. കരിമുട്ടിയിൽ റോസിലി തോമസിന്റെ പറമ്പിൽ നിന്ന് രണ്ട് മരങ്ങൾ മുറിച്ചുകടത്തി. മോഷണം വ്യാപകമായിട്ടും പൊലീസും വനംവകുപ്പും പരിശോധനയ്ക്ക് പോലും തയ്യാറാകുന്നില്ല.
ഒരുമാസത്തിനിടെ സ്വകാര്യ ഭൂമിയിൽ നിന്ന് ഏഴ് ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. പൊലീസ് സ്റ്റേഷന്റെയും വനംവകുപ്പ് ഓഫിസിന്റെയും സമീപത്തു നിന്നുപോലും മരങ്ങളൾ നഷ്ട്ടപ്പെട്ടു. രണ്ട് മരങ്ങളാണ് തിങ്കളാഴ്ച രാത്രി മോഷ്ടാക്കൾ മുറിച്ചുകടത്തിയത്. കാതലുള്ള ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. ശിഖരങ്ങളെല്ലാം സ്ഥലത്ത് തന്നെ ഉപേക്ഷിച്ചു. മുറിച്ചെടുത്ത ചന്ദനം തലചുമടായി റോഡിലെത്തിച്ച് വാഹനത്തിൽ കടത്തിയെന്നാണ് നിഗമനം. തൊട്ടടുത്ത തോട്ടത്തിലെ കപ്പകിഴങ്ങുകളും മോഷ്ടാക്കള്‍ പിഴുതെടുത്തു. വനമേഖലയിൽ പരിശോധന കർശനമാക്കിയതോടെ മോഷ്ടാക്കൾ സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങളാണ് ഉന്നംവെയ്ക്കുന്നത്.
സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനമരം നഷ്ടപ്പെട്ടാൽ പൊലീസിനാണ് അന്വേഷണ ചുമതല. പരാതി സ്വീകരിക്കുന്നതല്ലാതെ തുടർ നടപടികളൊന്നും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകാറില്ല. വനംവകുപ്പും ഇടപെടാറില്ല. അന്വേഷണത്തിൽ വനംവകുപ്പും പൊലീസും തമ്മിൽ ഏകോപനമില്ലാത്തതും മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.