വല്ലാർപാടം ടെർമിനലിലെ കണ്ടെയ്നർ ലോറികള്‍ സമരത്തിലേക്ക്. നാളെ ഞായറാഴ്ച്ച അർധരാത്രി മുതൽ സർവീസ് നിർത്തിവെയ്ക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. കണ്ടെയ്നർ റോഡിൽ പാർക്കിങ്ങിനു പൂർണ നിരോധനം ഏർപെടുത്തിയ കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പ്രവർത്തനം തുടങ്ങിയ കാലം മുതലുള്ളതാണ് പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കങ്ങൾ. ആയിരത്തിഅറുനൂറിലധികം ലോറികളാണ് ടെർമിനലിൽ പ്രതിദിനം സർവീസ് നടത്തുന്നത്. പാർക്കിങ് സൗകര്യമുള്ളതാകട്ടെ നുറ്റിയമ്പതോളം വാഹനങ്ങൾക്ക് മാത്രവും. കളമശേരി മുതൽ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്‌നര്‍ റോഡിന്റെ വശങ്ങളിലായിരുന്നു ഭൂരിഭാഗം ലോറികളും പാര്‍ക്ക് ചെയ്തിരുന്നത്. ഇതു മൂലം അപകടങ്ങൾ പതിവായതോടെ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. തുടർന്ന് കണ്ടെയ്നര്‍ റോഡില്‍ എല്ലാവിധ വാഹനങ്ങളുടേയും പാര്‍ക്കിങ് കലക്ടര്‍ നിരോധിച്ചു. ഇതിനെതിരെയാണ് ലോറിയുടമകളുടെ സമരം. മതിയായ സൗകര്യങ്ങൾ ഒരുക്കാതെ ഏകപക്ഷീയമായാണ് ജില്ലാ ഭരണകൂടം പാർക്കിങ് നിരോധിച്ചതെന്ന് ലോറിയുടമകൾ ആരോപിക്കുന്നു. മതിയായ പാർക്കിങ് സൗകര്യം ഒരുക്കുംവരെ സർവീസ് നിർത്തിവെയ്ക്കാനാണ് കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.