മകന്റെ വിവാഹം ആർഭാടരഹിതമായി നടത്തി മിച്ചം പിടിച്ച പണം പാവപ്പെട്ട വിദ്യാർഥികൾക്കും കാൻസർ രോഗികൾക്കുമായി വീതിച്ചു നൽകി ചെറുകിട വ്യാപാരി. മാന്നാറിൽ തയ്യൽക്കടയും അതിനോടു ചേർന്ന് മുറുക്കാൻകടയും നടത്തി ഇവിടെ നിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് കുടുംബം പോറ്റുന്നയാളാണ് മാന്നാർ താരാനിവാസിൽ തങ്കച്ചൻ.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഏക മകൻ ശ്രീലാലിന്റെ വിവാഹമാണ് തങ്കച്ചൻ ആർഭാടരഹിതമാക്കി കാരുണ്യ വേദിയാക്കിമാറ്റിയത്. മാന്നാർ സെന്റ് മേരീസ് പള്ളി ഹാളിൽ കഴിഞ്ഞ ദിവസമായിരുന്നു ശ്രീലാലിന്റെയും അശ്വതിയുടെയും വിവാഹം.
നാട്ടിലെ നിർധനരായ, പഠനത്തിൽ മിടുക്കരായ ആറ് കുട്ടികൾക്ക് 5,000 രൂപ വീതവും രണ്ട് കാൻസർ രോഗികൾക്ക് 10,000 രൂപവീതവും വിവാഹവേദിയിൽ നൽകി. എംഎൽഎമാരായ മോൻസ് ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് സഹായവിതരണം നടത്തിയത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് മസാലദോശയും ചായയും നൽകി. ചെറുപ്പം മുതൽ തയ്യൽ ജോലികൾ ചെയ്യുന്ന തങ്കച്ചന്റെ ജീവിതാഭിലാഷമായിരുന്നു, വേദനയനുഭവിക്കുന്നവർക്ക് സഹായം നൽകുകയെന്നത്.
അത് മകന്റെ വിവാഹത്തിനായപ്പോൾ ഏറെ സന്തോഷമായതായും ആഗ്രഹം സാധിക്കാൻ മകൻ ഒരുമടിയും കൂടാതെ സമ്മതിക്കുകയായിരുന്നെന്നും തങ്കച്ചനും ഭാര്യ ശോഭനയും പറയുന്നു. ജനപ്രതിനിധികളും നേതാക്കളും വ്യാപാരി വ്യവസായി ഭാരവാഹികളും വിവാഹത്തിൽ പങ്കെടുക്കാനും ആശംസ നേരാനുമെത്തി.