ആപ്പിള്‍ ട്രീ ചിട്ടിതട്ടിപ്പ് കേസിലെ പ്രതിയായ കോട്ടയം ഡിസിസി മുൻ സെക്രട്ടറി കെ.ജെ. ജയിംസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. കെ.പി.സി. സി. പ്രസിഡന്റ് എം.എം ഹസന്റെ നിർദേശപ്രകാരമാണ് ജെയിംസിനെ തിരിച്ചെടുത്തത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജെയിംസിനെ തിരിച്ചെടുത്തതിനെതിരെ എ ഗ്രൂപ്പിലെ പ്രബല വിഭാഗവും ഐ ഗ്രൂപ്പും എഐസിസിയ്ക്ക് പരാതി നൽകി.
ആപ്പിൾ ട്രീ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറുപതിലധികം കേസുകളിലെ പ്രതിയും കോട്ടയം ഡിസിസി മുൻ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജെയിംസിനെ 2014ലാണ് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പാർട്ടിയിനിന്ന് പുറത്താക്കുന്നത്. മുപ്പത്തിയാറ് കോടിയോളം രൂപ തട്ടിയെടുത്ത ജയിംസിനെ പിന്നീട് പൊലീസ് അസ്റ്റു ചെയ്തിരുന്നു. ജനപക്ഷ യാത്രയ്ക്ക് 2014ൽ ചങ്ങനാശേരിയിൽ നൽകിയ സ്വീകരണത്തിൽ സുധീരനൊപ്പം ജെയിംസ് വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
തുടർന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബാബു പ്രസാദിന്റെ നേതൃത്വലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടു പ്രകാരം ജെയിംസിനെ വി.എം. സുധീരൻ പുറത്താക്കുകയായരുന്നു. കോട്ടയം ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവായ ജെയിംസിന് സുധീരൻ സ്ഥാനമൊഴിഞ്ഞതോടെ തിരികെ വരാൻ അവസരം ഒരുങ്ങി. പാർട്ടിയിൽ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് അപേക്ഷ നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് തീരുമാനമുണ്ടായത്. ഹസന്റെ തീരുമാനത്തിതിരെ ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്തെത്തിക്കഴിഞ്ഞു. ജെയിംസിനെ പുറത്താക്കിയതിലൂടെ പാർട്ടിയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ചങ്ങനാശേരിയിൽ മികച്ച മുന്നേറ്റം ലഭിച്ചെന്നും എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം വലിയ തിരച്ചടിയുണ്ടാക്കുമെന്നുമാണ് ആരോപണം.