കോട്ടയം ജില്ലയിൽ ഈ വർഷം പകർച്ചപ്പനി ബാധിച്ച് മരിച്ചത് പത്തുപേർ. ഇതിൽ ഏഴുപേരും മരിച്ചത് ഈ മാസം. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലാണ് രോഗം കൂടുതൽ വ്യാപിച്ചത്. റബർ തോട്ടങ്ങളിൽ കൊതുകുകൾ വൻതോതിൽ പെറ്റുപരുകുന്നതാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം. പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ആരോഗ്യവകുപ്പിന് വീഴ്ചസംഭവിച്ചതായി ജനപ്രതിനിധികൾ ആരോപിച്ചു.
ഡോക്ടർമാരുടെ കുറവോ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയോ കോട്ടയം ജില്ലയിലെ ആശുപത്രികളെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും പനിബാധിതരുടെ എണ്ണം ദിനം പ്രതികൂടിവരികയാണ്. ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എരുമേലി ഭാഗങ്ങളിലാണ് രോഗബാധിതരിൽ കൂടുതലും. കൂടുതൽ പേർ മരിച്ചതും ഈ പ്രദേശങ്ങളിലാണ്. പനിപ്രതിരോധ പ്രവർത്തനങ്ങൾ സജീവമല്ലാത്തത് തന്നെയാണ് രോഗികളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. ടാപ്പിങ് നിർത്തിയ തോട്ടങ്ങളിൽ റബർ ചിരട്ടകളിൽ നിറഞ്ഞിരിക്കുന്ന വെള്ളത്തിൽ കൊതുകുകുകൾ മുട്ടയിട്ട് പെരകുന്നതാണ് ഡെങ്കിപ്പനിയ്ക്കുള്ള പ്രധാന കാരണം.
മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളിൽ വന്ന പാളിച്ചകളും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതേസമയം ജില്ലയിൽ പടർന്നുപിടിക്കുന്ന പകർച്ചപ്പനിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധകളുടെ യോഗത്തിൽ തീരുമാനമായി. മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത ചൊവ്വാ ബുധൻ വ്യാഴം, ദിവസങ്ങളിൽ വ്യാപകമായ മാലിന്യ നിർമാർജ്ജന യജ്ഞം നടത്താനും തീരുമാനിച്ചു.
പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ഒപി സമയക്രമം രാവിലെ എട്ടുമുതൽ വൈകിട്ട് ആറുമണിവരെയായി പുനക്രമീകരിച്ചു. എന്നാൽ ജില്ലാ ആരോഗ്യ വകുപ്പിനെതിരെ ജനപ്രതിനിധികൾ രൂക്ഷമായ വിമർശനം ഉന്നയിച്ചു. രോഗികളുടെ എണ്ണം സംന്ധിച്ചുള്ള കണക്കുകളിൽ അവ്യക്തതയുണ്ടെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ജനങ്ങളിക്കെത്തുന്നില്ലെന്നും ജനപ്രതിനിധികൾ ആരോപിച്ചു.