തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടിയിലെ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് കൈമാറി. കള്ളനോട്ടിന് പിന്നിൽ കൂടുതൽ ബന്ധങ്ങളുണ്ടോയെന്നും അന്വേഷിക്കും. അതേസമയം ഒളിവിലുള്ള ഒ.ബി.സി മോർച്ച നേതാവ് രാജീവ് ഏരാശേരിയെ ഇതുവരെ കണ്ടെത്താനായില്ല.
ഒ.ബി.സി മോർച്ചയുടെ കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഏരാശേരിയും യുവമോർച്ച പ്രവർത്തകനായ സഹോദരൻ രാഗേഷും ചേർന്നാണ് വീട്ടിനുള്ളിൽ കളളനോട്ടടി നടത്തിയിരുന്നത്. നോട്ട് നിരോധനത്തിന് ശേഷമിറക്കിയ പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളടിച്ച് ക്രയവിക്രയം നടത്തിയത് ഗൗരമായി കാണണമെന്നും ഉന്നത ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.പി.എമ്മിൽ നിന്നടക്കം ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മതിലകം എസ്.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണച്ചുമതല ഡിവൈ.എസ്.പിക്ക് കൈമാറിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്പിയുടെ ചുമതല താൽകാലികമായി വഹിക്കുന്ന ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
രാഗേഷും രാജീവും ചേർന്ന് നടത്തിയ ഇടപാടെന്നാണ് ഇതുവരെ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളനോട്ട് അടി തുടങ്ങിയിട്ട് രണ്ടാഴ്ച മുൻപാണെന്നും രാഗേഷ് മൊഴി നൽകി. എന്നാൽ ഇത് പൂർണമായും പൊലീസ് മുഖവിലക്കെടുക്കുന്നില്ല. കളർ പ്രിന്ററും സ്കാനറും ഉപയോഗിച്ച് നോട്ടടിക്കാമെന്ന ആശയത്തിനും മൽസ്യത്തൊഴിലാളികളടക്കം സാധാരണക്കാരുടെ ഇടയിൽ വിതരണം ചെയ്യുന്നതിനും മറ്റ് ആരുടെയെങ്കിലും സഹായമുണ്ടോയെന്നും അന്വേഷിക്കും. അതിനായി റിമാൻഡിലായ രാഗേഷിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനും തീരുമാനിച്ചു. അതേസമയം നോട്ടടി പിടിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഒ.ബി.സി മോർച്ച നേതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. തമിഴ്നാട്ടിലേക്ക് കടന്നെന്ന വിലയിരുത്തലിൽ തിരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.