ഇടുക്കി വണ്ണപ്പുറത്ത് ഈച്ചകളെ തുരത്താൻ മത്സ്യത്തിൽ കടയുടമയുടെ കീടനാശിനി പ്രയോഗം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉടമ കടയടച്ച് ഒളിവിൽപോയി. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ കടയിൽ നിന്ന് കീടനാശിനി കണ്ടെടുത്തെങ്കിലും കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ,.
വണ്ണപുറത്തെ സിഎംവി മത്സ്യ സൂപ്പർ മാർക്കറ്റിലാണ് ഈ കീടനാശിനി പ്രയോഗം. ദിവസങ്ങൾ പഴക്കമുള്ള മത്സ്യത്തിൽ പൊതിയുന്ന ഈച്ചകളെയാണ് സ്പ്രേ ഉപയോഗിച്ച് പ്രതിരോധിക്കുന്നത്. കടയ്ക്ക് മുന്നിൽ വിൽപനയ്ക്ക് വെച്ച എല്ലാ മത്സ്യത്തിലും സ്പ്രേ സ്്ഥിരമായി പ്രയോഗിക്കാറുണ്ട്. ഇത് കൃത്യമായി അറിയാവുന്നയൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ജനരോഷം ശക്തമായതോടെ കീടനാശിനിയും മത്സ്യവും കടയുടെ ബോർഡുമെല്ലാം നശിപ്പിച്ച് ഉടമ കടപൂട്ടി സ്ഥലംവിട്ടു. പൂട്ട് തകർത്താണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയത്. പാറ്റ, ഈച്ച എന്നിവയെ തുരത്താനുള്ള ഒരു പായ്ക്കറ്റ് കീടനാശിനി കടയിൽ കണ്ടെത്തി. എന്നാൽ മത്സ്യത്തിന്റെ സാംപിളുകൾ ലഭിക്കാത്തതിനാൽ ഉടമയ്ക്കെതിരെ കാര്യമായ നടപടികളുണ്ടാകാൻ ഇടയില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അതേസമയം മത്സ്യത്തിൽ തളിച്ചത് ആയുർവേദ തൈലമാണെന്നാണ് കടയുടമ ഉമ്മറിന്റെ വിശദീകരണം. പ്രദേശത്തെ മറ്റ് മത്സ്യമാർക്കറ്റുകളിലും സമാനമായി കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന പരാതിയുമായി നാട്ടുകാർ രംഗതെത്തി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന പ്രഹസനമാണെന്നും ആരോപണം ഉയർന്നു. സമീപത്തെ കടകളിൽ നിന്ന് മത്സ്യത്തിന്റെയും ഐസിന്റെയും സാംപിളുകൾ ശേഖരിച്ചശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.