കൊച്ചി മെട്രോയില്‍ നവവധൂവരന്മാരുടെ സര്‍പ്രൈസ് യാത്ര. ആലുവ സ്വദേശിയായ വരന്‍ വിപിനും വധു നീതുവുമാണ് വിവാഹത്തിനുപിന്നാലെ അപ്രതീക്ഷിതമായി മെട്രോയില്‍ യാത്ര ചെയ്തത്. അടുത്ത ബന്ധുക്കള്‍ പോലും അറിയാതെയായിരുന്നു വധൂവരന്മാരുടെ മെട്രോയാത്ര. ഒരുമിച്ചുള്ള ജീവിതയാത്ര കൊച്ചി മെട്രോയില്‍ തുടങ്ങിയ ആദ്യ നവദമ്പതിമാരാണ് വിപിനും നീതുവും. അതും മെട്രോ സര്‍വീസ് തുടങ്ങിയ അതേ ദിവസം. പിറവത്തെ കല്യാണമണ്ഡപത്തില്‍ നിന്നിറങ്ങി വധൂവരന്മാര്‍ വലതുകാല്‍ വച്ചുകയറിയത് മെട്രോയിലേക്കായിരുന്നു.
പാലാരിവട്ടം മുതല്‍ ആലുവ വരെയായിരുന്നു മെട്രോ യാത്ര. വിപിന്റെ സഹോദരീഭര്‍ത്താവാണ് മെട്രോയിലെ സര്‍പ്രൈസ് യാത്ര ആസൂത്രണം ചെയ്തത്. പിറവത്തുനിന്ന് കാര്‍ പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് അളിയനൊരുക്കിയ സര്‍പ്രൈസ് വധൂവരന്മാര്‍ മനസിലാക്കിയത്. സുഹൃത്തുക്കള്‍ നേരത്തേ എത്തി ടിക്കറ്റ് എടുത്തിരുന്നതിനാല്‍ ക്യൂ നില്‍ക്കേണ്ടിവന്നില്ല.
വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വധൂവരന്മാര്‍ എത്തിയതോടെ, മെട്രോയില്‍ യാത്രചെയ്യാനെത്തിയവരുടെയെല്ലാം കണ്ണുകള്‍ ഇവര്‍ക്കു നേരെയായി. ചെറിയ ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും സര്‍വീസ് തുടങ്ങിയ ആദ്യദിനം തന്നെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു രണ്ടുപേരും. ട്രെയിന്‍ ആലുവ സ്റ്റേഷനിലെത്തുമ്പോൾ പുറത്ത് കാർ കാത്തുകിടപ്പുണ്ടായിരുന്നു. ചെങ്ങമനാട്ടെ വരന്റെ വീട്ടിലെത്തിയപ്പോഴേക്കും അല്‍പം വൈകിയെങ്കിലും ശുഭമുഹൂർത്തത്തില്‍ മെട്രോയിൽ പ്രവേശിക്കാന്‍ കഴിഞ്ഞതിന്റെ ആവേശം മാഞ്ഞിരുന്നില്ല.