രാഷ്ട്രീയ തർക്കം മൂലം മൂന്ന് വർഷമായി നിർജീവമായിരുന്നു തൃശൂർ പൊന്നാനി കോൾ വികസന അതോറിറ്റിയുടെ പ്രവർത്തനം പുനരാരംഭിച്ചു. കോൾ നിലങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ വേഗത്തിലാക്കാൻ അതോറിറ്റിയുടെ തീരുമാനം. എന്നാൽ പദ്ധതി നടത്തിപ്പിന്റെ രൂപരേഖ പോലും തയാറാക്കാതെയുള്ള അതോറിറ്റിയുടെ ആദ്യയോഗം പ്രഹസനമായെന്ന് കർഷകർ ആരോപിച്ചു.
തൃശൂർ, മലപ്പുറം ജില്ലകളിലെ കോൾകൃഷി വികസനത്തിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ സംവിധാനമാണ് കോൾ വികസന അതോറിറ്റി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അതോറിറ്റിയുടെ ആദ്യ സമ്പൂർണയോഗമാണ് ഇന്നലെ തൃശൂരിൽ നടന്നത്. സി.എൻ.ജയദേവൻ എം.പിയെ ചെയർമാനാക്കാൻ യു.ഡി.എഫ് സർക്കാർ തയാറാകാതിരുന്നതോടെയാണ് സമിതി പ്രവർത്തനം നിലച്ചത്. പിന്നീട് ഇടത് സർക്കാരെത്തിയതോടെ സി.എൻ.ജയദേവൻ എം.പിയെ ചെയർമാനാക്കി സമിതി പുനസംഘടിപ്പിച്ചാണ് പ്രവർത്തനത്തിന് കളമൊരുക്കിയത്.
കേന്ദ്രസർക്കാർ അനുവദിച്ച 300 കോടി രൂപ ഉപയോഗിച്ചാണ് അതോറിറ്റിയുടെ പ്രവർത്തനം. 2012ൽ അനുവദിച്ചതിന്റെ 85 ശതമാനം തുക ഇതുവരെ ചെലവാക്കിയതായി അതോറിറ്റി വിലയിരുത്തി. 300 കോടിയുടെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കിയാൽ മാത്രമെ അടുത്തഘട്ട ഫണ്ടിന് അപേക്ഷ തേടാനാവു. അതിനാൽ നിലവിലെ പദ്ധതികൾ വേഗത്തിലാക്കാനും പുരോഗതി അറിയിക്കാനും അതോറിറ്റി നിർദേശിച്ചു. എന്നാൽ പദ്ധതി നടത്തിപ്പ് എങ്ങിനെയെന്നോ എവിടെയെന്നോ പോലും യോഗം ചർച്ച ചെയ്തില്ലെന്നാണ് കർഷകരുടെ ആക്ഷേപം. മഴ ആരംഭിച്ച ഈ സമയത്ത് യോഗം ചേരുന്നതില് കാര്യമില്ലെന്നും വിമർശനമുണ്ട്.