തൃശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് നിന്ന് മുനമ്പത്തേക്കുള്ള യാത്രാ മാർഗം പൂർണമായും ഇല്ലാതായി. ജങ്കാർ തകരാറിലായതിന് പിന്നാലെ താൽകാലിക ബോട്ട് സർവീസും നിർത്തിയതോടെയാണ് യാത്രാ സൗകര്യം നിലച്ചത്. ജങ്കാർ തകരാറിലായി മൂന്ന് മാസമായിട്ടും അറ്റകുറ്റപ്പണി നടത്താത്ത തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയാണ് നൂറുകണക്കിന് യാത്രാക്കാരെ ദുരിതത്തിലാക്കിയത്.
തൃശൂർ ജില്ലയിലെ അഴീക്കോട് നിന്ന് എറണാകുളം ജില്ലയിലെ മുനമ്പത്തേക്കുള്ള പ്രധാന യാത്രാമാർഗമായിരുന്നു ജങ്കാർ സർവീസ്. 70 ദിവസമായി ജങ്കാറിങ്ങിനെ തീരത്തടിപ്പിച്ച് െവറുതേയിട്ടിരിക്കുകയാണ്. പെർമിറ്റ് കാലാവധി പൂർത്തിയായപ്പോൾ അറ്റകുറ്റപ്പണി നടത്താനായാണ് സർവീസ് അവസാനിപ്പിച്ചത്. ജങ്കാർ ഇല്ലാതായപ്പോൾ പകരം ബോട്ട് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ ബോട്ടും തകരാറിലായതോടെ അതും നിലച്ചു. അങ്ങിനെ ഇപ്പോൾ യാത്രാമാർഗമൊന്നുമില്ല.
കൊച്ചിൻ ഷിപ്പ് യാർഡിലെത്തിച്ചാണ് ജങ്കാർ അറ്റകുറ്റപ്പണി നടത്തേണ്ടത്. അതിന് ഒരു കോടി മുപ്പത് ലക്ഷം രൂപ വേണം. ഈ പണം തൃശൂർ ജില്ലാ പഞ്ചായത്ത് അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
വിദ്യാർഥികളും മൽസ്യത്തൊഴിലാളികളും അടക്കം നൂറുകണക്കിന് യാത്രക്കാർ ഓരോ ദിവസവും ജങ്കാറിനെ ആശ്രയിച്ചിരുന്നു. ഇപ്പോളവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. എന്നിട്ടും പകരം സംവിധാനം ഏർപ്പാടാക്കാൻ പോലും തൃശൂർ ജില്ലാ പഞ്ചായത്ത് അനങ്ങുന്നില്ല.