ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിയ ബിജെപിക്കാരെ പൊലീസ് സംരക്ഷിച്ചെന്നാരോപിച്ച്, കൊച്ചിയില്‍ ഡിവൈഎഫ്ഐയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം. കൊച്ചി നോര്‍ത്തിലെ വനിതാ സ്റ്റേഷനാണ് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് കച്ചേരിപ്പടി മുതൽ വടുതല വരെയുള്ള പ്രദേശങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹി എം.എം.ജിനീഷിന് വ്യാഴാഴ്ച വൈകിട്ട് കൊച്ചി വടുതല ജങ്ഷനില്‍ വച്ച് കുത്തേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് കുത്തിയത്. ജിനീഷിനെ കുത്തിയവര്‍ എന്നു സംശയിക്കുന്ന ബിജെപിക്കാരെ ഡിവൈഎഫ്ഐക്കാര്‍ പിന്തുടര്‍ന്നു. മര്‍ദ്ദനം ഭയന്ന് ബിജെപിക്കാര്‍ കൊച്ചി നോര്‍ത്തിലെ വനിതാ പൊലീസ് സ്റ്റേഷനുളളില്‍ അഭയം തേടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയാറാകുന്നില്ലെന്നാരോപിച്ചായിരുന്നു രാത്രി പതിനൊന്നു മണിയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രതിേഷധം.
എന്നാല്‍ സംഭവം വഷളാകുമെന്ന് കണ്ടതോടെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് ഡിവൈഎഫ്ഐക്കാരെ ഉപരോധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രശ്നത്തില്‍ വേണ്ടതു ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനാലാണ് സമരം അവസാനിപ്പിച്ചതെന്നും സിപിഎം നേതൃത്വം അറിയിച്ചു.
എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിയ ബിജെപിക്കാരല്ല സ്റ്റേഷനിലേക്ക് ഓടിക്കയറിയതെന്നും വിശദമായ അന്വേഷണത്തിനു േശഷമേ പ്രതികളുടെ അറസ്റ്റുണ്ടാകൂ എന്നും പൊലീസ് അറിയിച്ചു. കുത്തേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.